Tuesday, August 26, 2008

പ്രണയവഴികള്‍

സ്കൂള്‍ തുറക്കുന്നതിന്റെ തലേദിവസം.ഒരുപാട് തിരക്കുകളില്‍ മുഴുകിയിരിക്കുകയായിരുന്നു ഞാന്‍.അഡ്മിഷന്റെ കുത്തൊഴുക്ക് തീര്‍ന്നിരിക്കുന്നുഇനിയിപ്പോള്‍ ഒറ്റയും തെറ്റയുമായി ആരെങ്കിലും വന്നാലായി.അത്രയേയുള്ളൂ.അടുത്ത ദിവസം പുതിയ കുട്ടികളേയും മുഖത്ത് പുതിയ ഭാവമണിഞ്ഞ് വരുന്ന സഹപ്രവര്‍ത്തകരേയും സ്വീകരിക്കണം.അതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ്.അപ്പോഴാണ്‍ ആ‍ അമ്മയും മകളും കടന്നു വന്നത്.അനുവാദം ചോദിക്കതെയുള വരവില്‍ അല്‍പ്പം നീരസം തോന്നിയെങ്കിലുംപുതിറ്യ അഡ്മിഷനാണല്ലൊയെന്ന് ഓര്‍ത്ത് മുഖത്ത് ചിരി വരുത്തി.രക്ഷിതാക്കളേയും കുട്ടികളേയും എങ്ങനെ സ്വീകരിക്കണമെന്ന് മാനേജര്‍ ഒരു സ്റ്റഡി ക്ലാസ്സ് തന്നെ തന്നിരുന്നു. “അഡ്മിഷന്‍ തീര്‍ന്നോ ടീച്ചര്‍”? അവര്‍ വെപ്രാളത്തോടെ ചോദിച്ചു. ഞാനവരെ കൌതുകത്തോടെ നോക്കിയിരുന്നു.കടും നിറത്തിലുള്ള ചുരിദാറാണ് വേഷം.സര്‍ക്കാര്‍ അനുവദിച്ചിട്ടു പോലും ഈ നാട്ടിന്‍പുറത്തെ പള്ളിക്കൂടത്തില്‍ ടീച്ചര്‍മാര്‍ പോലും ചുരിദാറിട്ട് വന്നു തുടങ്ങിയിട്ടില്ല. “മോളെ ഇവിടെത്തന്നെ ചേര്‍ക്കണമെന്ന് പ്രകാശേട്ടന് നിര്‍ബ്ബന്ധമാരുന്നു” അവര്‍ തുടര്‍ന്നു പറഞ്ഞു. ആരാ പ്രകാശേട്ടന്‍? എന്തെങ്കിലും ചോദിക്കണമല്ലോയെന്നു കരുതി ഞാന്‍ വെറുതേ തിരക്കി. “ന്റെ ഭര്‍ത്താവാ” അവരുടെ മുഖത്ത് നാണത്തിന്റെ ഒരു പൂവ് വിടര്‍ന്നു. “ആള്‍ മസ്കറ്റിലാ”.എനിക്കും സന്തോഷമായി.ഏതായാലും ഒരു ഗള്‍ഫ് രക്ഷിതാവ് തന്നല്ലോ.വേഗം അപേക്ഷാ ഫോറം എടുത്ത് നീട്ടി.അവരുടെ മുഖം മങ്ങി. “ടീച്ചര്‍,എനിക്ക് എഴുതാനൊന്നുമറിയില്ല അതോണ്ടെന്നാ മോളെ നല്ലോണം പടിപ്പിക്കണമെന്ന് ഞങ്ങ്ക്ക് ഇത്ര ആശ.ഐ സ്കോളില്‍ പടിച്ചാമോള് നന്നാവുംന്ന് പ്രകാശേട്ടന് ഒറപ്പാ” ഞങ്ങടെ ഈ സാദാ സ്കൂളിന് മസ്കറ്റിലോളം കീര്‍ത്തിയോ? ഞാനും ഇത്തിരി പൊങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ പൂരിപ്പിച്ച അപേക്ഷ ഫോറവുമായി അവര്‍ കടന്നു വന്നു. ചുരിദാറിട്ട് വന്നത് മോശായോ ?പ്രകാശേട്ടന് ഞാന്‍ ചുരിദാറിടുന്നതാ ഇഷ്ടം. അത് കേള്‍ക്കാത്തഭാവത്തില്‍ ഞാന്‍ അപേക്ഷ ഫോറം കൈയില്‍ വാങ്ങി, ഒന്ന് കണ്ണോടിച്ചു.രക്ഷിതാവ് കെ മാധവന്‍. "ഇതാരാ മാധവന്‍?”ഞാന്‍ ചോദിച്ചു. അത് അവളുടെ അഛനാണ് .തികച്ചും നിര്‍വികാരമായാണ് മറുപടി വന്നത്. “അയാളെവിടെ?”ഞാന്‍ ചോദിച്ചു. “ഓ...അയാളൊരു കൊള്ളരുതാത്തവനാണ് ടീച്ചറേ.എന്നേം മോളേം ഇട്ടിറ്റ് പോയതാ. കൊല്ലം അഞായി.” “അപ്പോള്‍ പ്രകാശന്‍?” ഞാന്‍ അറിയാതെ ചോദിച്ചു പോയി. അവരുടെ കണ്ണുകള്‍ നെയ്ത്തിരി നാളങ്ങളായി.സ്വരത്തില്‍ മധുരം നിറഞ്ഞു. “സ്നേഹമുള്ളയാളാ ടീച്ചറേ.ന്റെ കഷ്ടപ്പാട് കണ്ടിറ്റ് എനക്കൊരു ജീവിതം തന്നതാ” “നിങ്ങള്‍ അയാളുടെ കൂടെയാണോ താമസിക്കുന്നത്?” ആ മുഖം പെട്ടെന്ന് മങ്ങി.അല്ല.പ്രകാശേട്ടന്‍ ഭാര്യേം ഒരു കുട്ടീം ഉള്ളയാളാ. ഉള്ളിലെവിടേയോ തീയാളുന്നതു പോലെ എനിക്ക് തോന്നി .ഒരുപാട് ഭാര്യമാരുടെ കണ്ണീരും ശാപവും ഒരു വിലാപനദിയായി അവിടെയൊഴുകി.തുടര്‍ന്ന് ഒന്നും ചോദിക്കാതെ അപേക്ഷാ ഫോറത്തില്‍ ഒപ്പ് വച്ച് ഞാനവരെ ഓഫീസിലേക്കയച്ചു. “ആളെ മുന്‍പരിചയമുണ്ടോ?” കുറച്ചു കഴിഞ്ഞപ്പോള്‍ മുറിയിലേക്ക് കടന്നു വന്ന സഹപ്രവര്‍ത്തക ചോദിച്ചു. ഇല്ല. ആദ്യായിട്ട് കാണുകയാണെന്ന് പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു. “നല്ല ബിസിനസ്സാ.”എനിക്ക് മനസ്സിലായില്ലെന്ന് തോന്നിയിട്ടാവാം അവള്‍ വിശദീകരിച്ചു .ഏറ്റവും പഴയ ബിസിനസ്സ് തന്നെ.ഞാനപ്പോള്‍ ആ എട്ടാം ക്ലാസ്സ്കാരിയെക്കുറിച്ചാണ് ആലോചിച്ചത്.പുഴുക്കുത്തേല്‍ക്കാന്‍ പോവുന്ന പാവം പൂവ്.മസ്കറ്റ്കാരന്‍ ഭര്‍ത്താവ് നല്ല മുഖാ‍വരണം തന്നെ. ആ സ്തീ പിന്നെയും പലതവണ എന്നെക്കാണാന്‍ വന്നു.ക്ലാസ്സ് പി.റ്റി.എ,പ്രോഗ്രസ്സ് കാര്‍ഡ് അങ്ങനെ ഒഴിവാക്കനാവാത്ത സന്ദര്‍ശനങ്ങള്‍.ചിലപ്പോള്‍ അയല്‍ക്കരെക്കുറിച്ച് പരാതികള്‍ പറയും.എല്ലാവര്‍ക്കും അവളോട് അസൂയയാണത്രേ. ഒരു തവണ വന്നപ്പോള്‍ സന്തോഷത്തോടെ പറഞ്ഞു.പ്രകാശേട്ടന്‍ അടുത്ത മാസം വരുന്നു. “ദാ പൈസ അയച്ചിരിക്കുന്നു.ഞാന്‍ ബാങ്കീന്ന് വരുന്നതാ”ബാഗില്‍ നിന്നും ഒരു വലിയ നോട്ട് കെട്ടെടുത്ത് എന്നെ കാണിച്ചു.പാപം മണക്കുന്ന പണവും കൈകളിലെടുത്ത് ആവിലാസിനി ചിരിക്കുകയാണ്. അവളുടെ സങ്കല്‍പ്പത്തിലെ ഗള്‍ഫ്കാരനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇത്തവണയും സഹപ്രവര്‍ത്തക എന്നെ അദ്ഭുതപ്പെടുത്തി.“അയാള്‍ സങ്കല്‍പ്പമല്ല,ശരിക്കും ഉള്ളതാ.അവധിക്ക് വരുമ്പോഴെല്ലാം അയാള്‍ ഇവരുടെ കൂടെയാണ് താമസം.” “അപ്പോള്‍ ..അവള്‍...” “തൊഴില്‍ അത് തന്നെ .പക്ഷെ അയാള്‍ക്ക് അവളെ ഇഷ്ടമാണ്” “അതെങ്ങെനെ ..”ഞാനറിയാതെ ചോദിച്ചു പോയി. “അജ്ഞാതമാണ് പ്രണയമൊഴുകും വഴികള്‍’ഒരു ത്ത്വചിന്തകയെപ്പോലെ അവള്‍ ചിരിച്ചു.

4 comments:

PIN said...

ബഹുജനം പലവിധം..
അസ്സലായിട്ടുണ്ട്‌...

മാംഗ്‌ said...

ഭ്രമമാണു പ്രണയം
വെറും ഭ്രമം
വാക്കിന്റെ വിരുതിനാൽ തീർക്കുന്ന സ്ഫടിക സൗധം

എന്ന കവിത ഓർത്തുപോകുന്നു

Anil cheleri kumaran said...

പാരഗ്രാഫിട്ട് തിരിച്ചാല്‍ വായിക്കാനെളുപ്പമായിരുന്നു.

Sureshkumar Punjhayil said...

Good Work...Best Wishes...!!!