Saturday, November 17, 2007

മിസ്സ്ഡ് കാള്‍




മരിച്ചു കൊണ്ടിരിക്കുന്ന
മകന്റെ അരപ്പട്ടയില്‍
മൊബൈല്‍ ചിലയ്ക്കുന്നു
ഹോം കാളിങ്ങ്.........
നിലച്ച മിടിപ്പുകളെ
തിരികെ വിളിക്കാന്‍ വെമ്പി
മറുതലയ്ക്കല്‍ അമ്മ
ഒന്നു നിലച്ച് പിന്നെയും......
മണിയൊച്ചകള്‍ക്കും
പായലിന്റെയും ഉപ്പിന്റെയും കടല്‍ മണത്തിലേക്കു
താണു പോകുന്ന ഉടലിനും
കുറുകേ
ഒരു കടല്‍ പാമ്പ് തുഴഞ്ഞു പോയി
അതിന്റെ വാലറ്റത്ത്
ഒരു വാള്‍ത്തലപ്പിന്റെ തിളക്കം
കടല്‍ ചണ്ടിയും ചെളിയും
കുരുങ്ങിയ ശിരസ്സില്‍
ഒരു ചിപ്പിത്തുണ്ട്......
ഒടുക്കം
കറുത്ത് കരിവാളിച്ച്
കനം കുറഞ്ഞൊരു പെട്ടിയിലടയ്ക്കപ്പെട്ട്
അവന്‍ വീടെത്തുമ്പോള്‍
കടല്‍ കുടിച്ച് കരിം പച്ച നിറമായ
അരപ്പട്ടയില്‍ നിന്നും
അനാഥമായ ഈ വിളികള്‍
ആര്‍ കണ്ടെടുക്കാന്‍.......?

2 comments:

priyan said...

കുറച്ചു കടുപ്പം..എങ്കിലും ഒരു സത്യം...

കണ്ണൂരാന്‍ - KANNURAN said...

നന്നായിരിക്കുന്നു മിസ്ഡ് കാള്‍. ഒരു മാസം മുമ്പ് ഉപ്പയോട് മൊബൈലില്‍ സംസാരിച്ചുകൊണ്ടു മരണത്തിലേക്ക് ബൈക്കോടിച്ചു പോയ ഒരു കുട്ടിയെപറ്റി പത്രത്തില്‍ വായിച്ചിരുന്നു. കവിത നന്നായിരിക്കുന്നു.