Monday, April 30, 2007

പേയിംഗ്‌ ഗസ്റ്റ്‌

രണ്ടാം ശനിയുടെ സായാഹ്നങ്ങള്‍ക്ക്‌ ഒരുപാട്‌ പ്രത്യേകതകള്‍ ഉണ്ട്‌. അന്ന്
ബാങ്കില്‍ നിന്ന് വീട്ടിലേക്കെത്താന്‍ ദൂരമൊത്തിരി കൂടുതലാണ്. അശ്വതി
എന്ന അച്ചുവിന് വേണ്ടി നാടന്‍ അരിമുറുക്ക്‌ വാങ്ങണം. അര്‍ജ്ജുന്‍ എന്ന
കണ്ണന് സമ്പാദ്യപെട്ടിയായ കൊച്ചു മണ്‍കുടുക്ക. ശ്രീദേവിചേച്ചിക്ക്‌
ഒരല്‍പ്പം പുഴമീന്‍. പിന്നെ മാസത്തില്‍ ഒരിക്കലുള്ള അവരുടെ വരവില്‍
അവര്‍ക്ക്‌ നല്‍കാന്‍ കൊച്ചു കൊച്ചു സമ്മാനങ്ങള്‍, അത്‌ കുറച്ച്‌
കുപ്പിവളയോ ഒരു പമ്പരമോ ആവാം. ഓര്‍ത്തിരിക്കാന്‍ ഒരല്‍പ്പം
സന്തോഷം.

അച്ചുവും കണ്ണനും ശ്രീദേവിചേച്ചിയുടെ മക്കളാണ്. ശ്രീദേവിചേച്ചി
മീനാക്ഷി അമ്മയുടെ മകള്‍‍; മീനാക്ഷി അമ്മ ........ഇതൊരു
കുടുംബപുരാണമാണോന്ന് പേടിക്കേണ്ട. ഒരാള്‍ കൂടിയുണ്ട്‌. മാധവന്‍
ചേട്ടന്‍; പതിമൂന്നാം വയസ്സില്‍ മീനാക്ഷിയമ്മയെ താലികെട്ടി
കൂടെകൂട്ടിയ ആള്‍. പിന്നെയുള്ള ആളെ ഞാന്‍ കണ്ടിട്ടില്ല. ഉണ്ണ്യേട്ടന്‍ ....
ശ്രീദേവി ചേച്ചിയുടെ ഭര്‍ത്താവ്‌. ദൂരെ എവിടെയോ ജോലിചെയ്യുന്നു.

ഇതൊക്കെ പറയാന്‍ ഈ ഞാന്‍ ആരാണെന്ന് ചോദിക്കും മുമ്പെ അങ്ങോട്ട്‌
പറയാം. വീടെന്നത്‌ കഥകളില്‍ മാത്രമെ ഞാന്‍ കേട്ടിട്ടുള്ളു.
കാണുന്നത്‌ ഇവിടെ വന്നിട്ടാണ്. സെന്റ്‌ മേരീസ്‌ ഓര്‍ഫനേജിലെ അമ്പത്‌
കിടക്കകളില്‍ ഒന്ന് എന്റെ സ്വന്തമാണ്.. വഴിയരികില്‍ നിന്ന് കിട്ടിയ കുട്ടിക്ക്‌
മഠത്തിലെ അമ്മമാര്‍ നല്‍കിയ ദാനം. മുകള്‍ നിലയില്‍ ചുമരോട്
ചേര്‍ത്തിട്ട കട്ടിലുകള്‍. കട്ടിലിനു താഴെ ഒരു ഇരുമ്പുപെട്ടി. അതിലെ
കൊച്ചു സൂക്ഷിപ്പുകള്‍. താഴത്തെ നിലയില്‍ പഠനമുറിയും
ഭക്ഷണമുറിയും പ്രാര്‍ത്ഥനാമുറിയും എല്ലാമായ
ഹാള്‍. മണിമുഴക്കത്തില്‍ ഉണരുകയും ഉറങ്ങുകയും മാത്രമല്ല
ഭക്ഷണം കഴിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നത്‌ ഇവിടത്തെ
ചിട്ട. ആരുടെയൊക്കെയോ കനിവില്‍ പഠിച്ച്‌ വളര്‍ന്നപ്പോള്‍ ആദ്യമായി
കിട്ടിയ ജോലി. ലോകം കാണാത്ത പെങ്കൊച്ചിനെ ദൂരെ നാട്ടില്‍ നിര്‍ത്താന്‍
മഠത്തിലെ അമ്മമാര്‍ തന്നെയാണ് ഈ താവളം
കണ്ടെത്തിയത്‌. അച്ഛനും അമ്മയും മാത്രം. ദൂരെ നഗരത്തില്‍
ജോലിചെയ്യുന്ന മകളും കുട്ടികളും വരുമ്പോള്‍ മാത്രം ഉണരുന്ന
വീട്‌. അടഞ്ഞുകിടക്കുന്ന മുറികളില്‍ ഒന്നില്‍ ഞാന്‍ അന്തേവാസിനിയായി.
അങ്ങിനെ ഞാന്‍ ആദ്യമായി ഒരു വീടിന്റെ അകത്തളത്തില്‍ എത്തി.ആ
അച്ഛനും അമ്മയും ഞാന്‍ കാണാത്ത അച്ഛനും അമ്മയുമായി. വിളിയില്‍
അമ്മാവനും അമ്മായിയുമായി.

ഇവിടെ എത്തിയ ആദ്യനാളുകളില്‍ അവരറിയാതെ അവരെ
നോക്കിയിരിക്കുകയായിരുന്നു എന്റെ ഹോബി. ബാങ്കില്‍ നിന്നും വന്ന് കാപ്പിയുമായി
പത്രം വായിക്കുമ്പോള്‍ ഞാന്‍ ഒളിഞ്ഞുനോക്കും. ഒതുക്കുകല്ലില്‍ ഇരുന്ന്
അമ്മാവന്റെ കാലില്‍ കുഴമ്പിട്ട്‌ കൊടുക്കുന്ന അമ്മായി. മാനത്തെ
മേഘങ്ങളില്‍ നോക്കി കാലാവസ്ഥാപ്രവചനം നടത്തുന്ന അമ്മാവനും.

വീടിന്റെ ചിട്ടവട്ടങ്ങള്‍ പഠിച്ച്‌, അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍
അറിഞ്ഞ്‌, ഞാന്‍ ആ വീട്ടിലെ ഒരംഗമാണെന്ന് തോന്നാന്‍
തുടങ്ങിയിരുന്നു. ഒരുനാള്‍ രാവിലെ ഉണരാന്‍ വൈകിയ അവരെ
കട്ടന്‍കാപ്പിയുമായി വിളിച്ചുണര്‍ത്തിയപ്പോള്‍, അമ്മായി എന്നെ
കെട്ടിപിടിച്ചൊരു ഉമ്മ തന്നു. അവരെന്നെ "മോളേ" എന്ന് നീട്ടിവിളിച്ചു.
പിന്നീട്‌ പതുക്കെ പതുക്കെ കഥകളിലെ വീടിന്
യാഥാര്‍ത്ഥ്യത്തിന്റെ മുഖമുണ്ടായി. പനിപിടിച്ച്‌ പിച്ചും പേയും
പറഞ്ഞപ്പോള്‍ രാത്രിയില്‍ കൂട്ടിരുന്ന് അമ്മായി മരുന്നു
തന്നു. പൊടിയരികഞ്ഞിയും ചുട്ടപപ്പടവുമായി എന്നെ
ശുശ്രൂഷിച്ചു. നോക്കിയിരിക്കവെ ഞാന്‍ കാണാത്ത അമ്മയുടെ മുഖം
അമ്മായിയുടേതായി. ബാങ്കില്‍ നിന്ന് വരുമ്പോള്‍ കാപ്പിയും കഴിക്കാനുമായി
കാത്തിരിക്കുന്ന അമ്മ. ശമ്പള ദിവസം അവര്‍ക്കായി
ഇഷ്ടപ്പെട്ടത് എന്തെങ്കിലും വാങ്ങിക്കും. കുഞ്ഞുനാളിലെ സ്വപ്നങ്ങള്‍ക്ക്‌ വൈകിക്കിട്ടിയ ഭാഗ്യമായി.

കൂടപ്പിറപ്പിന്റെ വിലയറിഞ്ഞത്‌ ഞാന്‍ വന്നതിനുശേഷമുള്ള ആദ്യത്തെ
രണ്ടാം ശനിയിലായിരുന്നു. അന്ന് ചേച്ചി വരും എന്ന്
അറിയാമായിരുന്നതിനാല്‍ അല്‍പ്പം ഭയത്തോടെയായിരുന്നു
വീട്ടിലെത്തിയത്‌. മുറ്റത്തെത്തിയപ്പോഴെ ചേച്ചിയെന്ന് വിളിച്ച്‌
അച്ചുവും കണ്ണനും ഓടിവന്നു. അവര്‍ക്കായ്‌ കൊണ്ടുവന്ന ചോക്ലേറ്റുകള്‍ വാങ്ങി
അവരെന്നെ ചിറ്റയെന്ന് വിളിച്ചപ്പോള്‍ കണ്‍നിറഞ്ഞത്‌ എന്തിനായിരിക്കാം.
അകത്തുനിന്നു ഉമ്മറത്തേക്കെത്തിയ ശ്രീദേവി ചേച്ചിയുടെ ചിരിക്കൊപ്പം
വന്ന ചോദ്യം.

"അമ്മയുടെ പുതിയ മകളെന്താ അതിഥിയെ പോലെ നില്‍ക്കുന്നത്?"

പ്രതികരിക്കേണ്ടതെങ്ങിനെയെന്ന സംശയത്തിനുമുമ്പെ, കൈത്തണ്ടയില്‍ ഒരു
സ്നേഹത്തിന്റെ വിരല്‍ സ്പര്‍ശം. ആപ്പോഴാണ് അമ്മായി എന്നെ കുറിച്ച്‌
എന്തുമാത്രം ചേച്ചിയോട്‌ പറഞ്ഞിട്ടുണ്ടെന്ന് ഞാനറിഞ്ഞത്‌.

അത്താഴത്തിന് എല്ലാവരും കൂടി ഉണ്ണാനിരുന്നപ്പോഴത്തെ
സന്തോഷം. മുത്തശ്ശനും മുത്തശ്ശിയുമായി അമ്മാവനും അമ്മായിയും
മാറുന്ന കാഴ്ച; ചേച്ചി ഒരമ്മയായി ഒരേ സമയം മക്കളെ
ശാസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന രംഗം. അവിടെ താനൊരു
അധികപറ്റെന്ന ചിന്തയില്‍ പതിയെ മുറിയിലേക്ക്‌ വലിഞ്ഞു. മക്കളെ ഉറക്കി
ചേച്ചി വന്നപ്പോള്‍ ഞാന്‍ എന്റെ കൊച്ചുസ്വപ്നങ്ങള്‍ക്ക്‌ നിറം
കൊടുക്കുകയായിരുന്നു. ഉറക്കം വരും വരെ എന്റെ കൂടെയിരുന്ന്
വര്‍ത്തമാനം പറഞ്ഞു. അതെന്റെ സ്വന്തം ചേച്ചിതന്നെയെന്ന് വെറുതെ
ഒരു വിശ്വാസം എവിടെയോ ബാക്കിയാവുന്നു.

ഞായറാഴ്ചകള്‍ക്ക്‌ നീളം കുറവാണെന്ന് ആദ്യമായി തോന്നിയതും
അന്നായിരുന്നു. കുട്ടികളുടെ കളിചിരികളില്‍ ഞാനും ഒരു കുട്ടിയായി.
ചേച്ചിയുടെ നഗരജീവിതത്തിന്റെ കേള്‍വിക്കാരിയായപ്പോള്‍ ഞാന്‍
അനിയത്തിയായി. ചേച്ചിക്കും മക്കള്‍ക്കും ഇഷ്ടമുള്ള
ഭക്ഷണമൊരുക്കാന്‍ അമ്മായിക്ക്‌ കൂട്ടായപ്പോള്‍ ഞാനൊരു
വീട്ടമ്മയായി.രാത്രി ഉറങ്ങാന്‍ കിടക്കുമ്പോളാകെ സങ്കടം
വന്നു. രാവിലെ ഇവരെല്ലാം പോവും. വീണ്ടും ഒരു മാസം ഞങ്ങള്‍
മൂന്നുപേരും മാത്രം.

ആ തിങ്കളാഴ്ച്ച ബാങ്കില്‍നിന്നു വരുമ്പോള്‍ അമ്മാവനും അമ്മായിയും
കിടപ്പായിരുന്നു. ഉച്ചക്കുവെച്ച ചോറ് അതുപോലെ
തണുത്തിരിക്കുന്നു. എന്നാലും ഞാന്‍ കാലും മുഖവും
കഴുകിവരുമ്പോഴേക്കും അമ്മായി കാപ്പിയുണ്ടാക്കി. അന്ന് ഞങ്ങള്‍
മൂന്നുപേരും കൂടിയാ കാപ്പി കുടിച്ചത്.

മാസത്തിലൊരിക്കല്‍ ഞാന്‍ മഠത്തിലെ അമ്മമാരെ കാണാന്‍ പോവും. അപ്പോള്‍
അമ്മായി അവര്‍ക്ക്‌ കൊടുക്കാന്‍ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി തരും. ആ വീടിനെ
കുറിച്ചുപറയുമ്പോള്‍ എനിക്ക്‌ നൂറു നാവാണെന്ന് അമ്മമാര്‍
കളിയാക്കും. ഞാനെന്റെ പഴയ കട്ടിലില്‍ കിടക്കുമ്പോള്‍ പഴയതെന്തോ
തിരിച്ചുകിട്ടിയ സന്തോഷം. ഒപ്പം ഏതാണ് യാഥാര്‍ത്ഥ്യമെന്ന
അങ്കലാപ്പ്‌.


നടന്ന് നടന്ന് കണ്ടതെല്ലാം വാങ്ങിക്കൂട്ടിയപ്പോള്‍ കയ്യിലെ
ബിഗ്`ഷോപ്പറിന്‍ നല്ല ഭാരം. നേരം ഇരുട്ടാന്‍
തുടങ്ങിയിരിക്കുന്നു. വീടിനുമുന്നില്‍ ഓട്ടോ നിര്‍ത്തുമ്പോള്‍ എല്ലാവരും
ഉമ്മറത്ത്‌ കാത്തുനില്‍ക്കുന്നു.

"എന്താ ഇത്‌.. നേരം ഇരുട്ടിയത്‌ കണ്ടില്ലെ?" അമ്മായിയുടെ ശാസന
നിറഞ്ഞ പരിഭവം.

"അമ്മായീ .. അത്‌ .. ഞാന്‍ ഇതൊക്കെ വാങ്ങി നടന്നപ്പോള്‍"

"സാരമില്ല ഞങ്ങള്‍ ആകെ പേടിച്ചു .. കുട്ടികളാണേല്‍ മോളെ
കാണാതെ ബഹളം വെക്കാരുന്നു" ചേച്ചിയുടെ ആശ്വസിപ്പിക്കല്‍.

ചേച്ചി തന്നെയാണ് ഓരോന്നോരോന്നായ്‌ സാധനങ്ങള്‍ പുറത്തെടുത്ത്‌
വെച്ചത്‌. ഓരോന്നും ആര്‍ക്കൊക്കെയാണെന്ന് ചേച്ചിക്കറിയാം.

രാത്രിയൂണിനു ശേഷം ഞങ്ങളുടെ സ്വകാര്യ സംഭാഷണത്തിലാണ്
ചേച്ചി പറഞ്ഞത്‌.

"മോള്‍ക്ക്‌ തിങ്കളാഴ്ച സ്കൂളില്‍ ക്ലാസ്സ്‌ തുടങ്ങും. ഇനി ഇതുപോലെ വരാന്‍
പറ്റുമോന്നാ സംശയം. അച്ഛന്റെയും അമ്മയുടെയും കാര്യം ഓര്‍ക്കുമ്പോഴാ. ഉണ്യേട്ടന്‍ പറഞ്ഞു രണ്ടുപേരേയും അങ്ങോട്ട്‌ കൊണ്ടുപോവാന്‍ "

ഞാന്‍ ഞെട്ടിയത്‌ ചേച്ചി അറിഞ്ഞെന്നു തോന്നുന്നു.

"ഇല്ല .. അവര്‍ വരില്ല, ഈ വീടും തൊടിയും വിട്ട്‌ അവരെങ്ങും
പോവില്ല. രണ്ടാള്‍ക്കും വയസ്സായി വരല്ലെ..ഞാനെന്താ ചെയ്യാ..മോള്‍
ഇവിടെ ഉള്ളതാ ഇപ്പൊരു മനസ്സമാധാനം"

അന്ന് കിടന്നിട്ട്‌ ഉറക്കം വനില്ല. ഞായറാഴ്ച പതിവു പോലെ കുട്ടികളുടെ
ബഹളവും ചിരിയുമെല്ലാമായി കടന്നു പോയി. തിങ്കളാഴ്ച
പ്രഭാതതില്‍ യാത്രയയപ്പിന്റെ ആവര്‍ത്തനം. നിലക്കാന്‍ പോവുന്ന ഈ
വരവുകളെ കുറിച്ചോര്‍ത്താവാം അമ്മാവനും അമ്മായിയും വീണ്ടും പോയി
കിടന്നത്‌. ബാങ്കില്‍ പോവാന്‍ ഞാന്‍ ഒരുങ്ങിവന്നിട്ടും രണ്ടുപേരും ആ
കിടപ്പുതന്നെ. അമ്മായിയാണ് ഉച്ചക്കു കഴിക്കാനുള്ള ചോറു
പാത്രത്തിലാക്കി തരുന്നത്‌. ഓരോ കറിയും ഓരോ
കുഞ്ഞുപാത്രങ്ങളില്‍. ഒരു കുപ്പിയില്‍ നിറയെ തിളപ്പിച്ചാറിയ
വെള്ളം. ഇന്ന് ഒന്നും എടുത്തിട്ടില്ല. സ്വയം എടുക്കാന്‍ ഒരു
മടി. കൊണ്ടോവാതിരുന്നാല്‍ അമ്മായിക്ക്‌ സങ്കടാവും.

നേരം വൈകുന്നു. ഞാന്‍ അമ്മായിയുടെ അടുത്തു ചെന്നു.

"പോവായോ..?"

"ഉം"

"ചാരിയിരുന്ന് കയ്യില്‍ മുറുകെ പിടിച്ച്‌ അമ്മായി പറഞ്ഞു"

"മോളിന്ന് പോണ്ടാ.. ആകെ ഒരു വിഷമം"

തിങ്കളാഴ്ചകളിലെ ലീവിനെ ആരും നല്ല മനസ്സോടെ എടുക്കില്ല. എന്നിട്ടും
ഇല്ലാത്ത അസുഖത്തിന്റെ പെരില്‍ കള്ളം പറഞ്ഞപ്പോള്‍, ഒരിക്കലും
കള്ളം പറയരുതെന്ന് പഠിപ്പിച്ച അമ്മമാരെ ഞാന്‍ ഓര്‍ത്തില്ല..

അമ്മായിയുടെ കിടക്കയില്‍ ആ മടിയില്‍ തലവെച്ചു കിടന്നപ്പോള്‍ വെറുതെ
ഇതെന്റെ അമ്മ തന്നെയല്ലെ


ആരോ കാളിംഗ്‌ ബെല്‍ അടിക്കുന്നു. ഞാനാണ് വാതില്‍ തുറന്നത്‌.
പരിചയമില്ലാത്ത ഒരു പെണ്‍മുഖം. അമ്മായി ഉമ്മറത്തേക്ക്‌ വന്നപ്പോള്‍
ഞാന്‍ പതിയെ അകത്തേക്ക്‌ വലിഞ്ഞു.

ആപ്പോള്‍ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു..

"ആരാ ഈ കുട്ടി ..?"

"അത്‌ ഞങ്ങടെ മോളാ.." അമ്മായിയുടെ ഉത്തരവും ചിരിയും കേട്ട ഞാന്‍
തിരിഞ്ഞുനോക്കിയെങ്കിലും ഒന്നും കണ്ടില്ല.

Sunday, April 29, 2007

ഇടങ്ങള്‍

അന്നെത്രയെത്ര
ഇടങ്ങളായിരുന്നു
ഒളിച്ചിരിക്കാന്‍
വെള്ളിടിയെപ്പേടിച്ച്
കട്ടിലിന്‍ താഴെ
കുമ്മാട്ടിയെ പേടിച്ച്
കതകിന്‌ പിന്നില്‍

ചൂരലിനെ പേടിച്ച്
മാവിന്‍ ചില്ലയില്‍
മാക്കോതയെപ്പേടിച്ച്
കുളപ്പടവുകളില്‍

കൊച്ചു പേടികള്‍ ക്കൊളിക്കാന്‍
വലിയവലിയിടങ്ങള്‍
ഇപ്പോള്‍ വലിയ പേടികളെ
കുന്നിക്കുരുവോളമാക്കി
കൊന്ടുനടക്കാനേ കഴിയുന്നൂള്ളൂ

Thursday, April 26, 2007

മുറിച്ചിട്ടും തളിര്‍ക്കുന്ന ചില കാഴ്ചകള്‍




പുഴക്കിക്കരെ വരെ കൂട്ട് വരും

അകന്നും,

അടുത്തും

നട്ട മരങ്ങള്‍ക്കിടയിലൂടെ

തണല്‍.



മഴക്കാലത്തെപ്പൊലെ

കുടയും

ഞാനന്ന്

മറന്നു വെക്കും.



കൂടെ വരട്ടെയെന്ന്

കാതില്‍ മന്ത്രിക്കും

പരല്‍ മീനുകള്‍

‍പിടിച്ചുതിന്നുമെന്നു

ഭയപ്പെടുത്തി

തിരിച്ചയക്കാന്‍ശ്രമിക്കും.





എന്നിട്ടും

ഒരേ ഉയിരും,

ഉടലുമായ്

പുഴനീന്തി മറിയവെ

പിന്നില്‍ നിന്നും

ചൂണ്ടയിട്ടു കൊളുത്തിവലിക്കുന്ന

വേദന ഞാനറിയും.





ഇപ്പൊള്‍

പുഴക്കിക്കരെ നിന്നു ഞാന്‍ കാണുന്നു

മുറിച്ചിട്ടുംതളിര്‍ക്കുന്ന

ചിലകാഴ്ചകള്‍.

Monday, April 23, 2007

വിശുദ്ധ പ്രണയം

നടപ്പുദീനം, മുന്‍‌ബിരുദം - ബിരുദം - ബിരുദാനന്തര ബിരുദം ആയിരുന്നു. ക്ണ്ടും തുണ്ടും ഒക്കെ ബിരുദലോകത്തിലെത്തിപ്പെടുകയും കാലം കഴിക്കുകയും ചെയ്യുന്ന സമയം.

യ്യൌവനവും പ്രണയവും പതഞ്ഞുപൊന്തേണ്ട സമയത്ത് വെറുതെ ലോകകാര്യങ്ങള്‍‌ ചര്‍ച്ച ചെയ്ത് അമേരിക്കയെ പാഠം പഠിപ്പിക്കുവാനുറപ്പിച്ച് നീങ്ങുകയായിരുന്നു ഞങ്ങള്‍‌; പദം പദം ഉറച്ചങ്ങനെ.

എങ്കിലും, ഗ്രാമീണവിശുദ്ധിയും പേറി ‘ലോക്കല്‍‌’ ബസില്‍‌ വരുന്ന സുന്ദരി ഏകപക്ഷീയമായി ഹ്രുദയത്തില്‍‌ ഇടം നേടിയിരുന്നു. എരിതീയില്‍‌ (ഇറക്കുമതി ചെയ്ത) എണ്ണ പകര്‍ന്നുകൊണ്ട് സാറന്മാര്‍‌ കീറ്റ്സിനെയും ഷെല്ലിയെയും ഉദ്ധരിച്ചു.

അവളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി പിന്നത്തെ ശ്രമം. വലിയ പുരോഗതിയൊന്നും അക്കാര്യത്തിലുണ്ടായില്ലെങ്കിലും അനന്തപുരിയിലെ വിശുദ്ധ നദിയായ ആമയിഴഞ്ചാ‍ന്‍‌ തോടിനു സമീപം മൂക്കുപൊത്താതെ ഞാനവളെ യാത്രയാക്കാന്‍ നില്‍ക്കാറുണ്ടായിരുന്നു.

കാലംകഴിയവേ, എന്റെ ചിന്തകളും പ്രവ്രുത്തികളും അവളെ കേന്ദ്രീകരിച്ചായി. പറയാതെ വയ്യ. എന്നാല്‍‌ ധൈര്യം അതിനുമ്മാത്രം പോരാ...

കാമുകഹ്രുദയത്തിന്റെ വിങ്ങലുകളും പ്രതിസന്ധികളും മനസ്സിലാക്കാതെ അരസികേഷുക്കള്‍‌ ഞങ്ങളെ പറഞ്ഞുവിടാനുള്ള പരീക്ഷണം നടത്തി.

എന്റെ പ്രണയഭാജനത്തെ നിഷ്ഠൂരമായി അവര്‍‌ തോല്പിച്ചുകളഞ്ഞെന്ന സത്യം ലിസ്റ്റ് നോക്കി മനസ്സിലാക്കി തരിച്ചിരുന്നുപോയി.

ആയിടയ്ക്കാണ് ഐശ്വര്യദേവത കണക്കെ അവള്‍‌, പുണ്യവാഹിനിയായ ആമയിഴഞ്ചാ‍ന്‍‌ തോടിനു സമീപം ബസ് കാത്തുനില്‍ക്കുന്നത് കണ്ടത്. ഒന്നാശ്വസിപ്പിക്കണം; ഹ്ര്ദയം തുറന്ന് കാണിക്കണം എന്നിത്യാദി ആഗ്രഹങ്ങള്‍‌ അദമ്യമായിരുന്നതിനാല്‍‌ ഞാനവളുടെ അടുത്തേയ്ക്കു ചെന്നു. ഹ്രിദയം ഡ്രമ്മടിക്കുന്നു (ഒരു വ്യത്യസ്തതയ്ക്ക്).

ഒരു ഓപ്പണിങ്ങിനായി ആത്മാവില്‍‌ പരതി. അവസാനം... ഓ! ആ ചോദ്യം ചോദിക്കാ‍ന്‍‌ തോന്നിയ നിമിഷത്തെ ഞാന്‍‌ ശപിക്കട്ടെ. എന്താ‍യാലും സകല ധൈര്യവും സംഭരിച്ച് ഞാനവളോട് ചോദിച്ചു: "ജയിച്ചുവോ?" (ആര്യപുത്രീ എന്നു ധ്വനിപ്പിച്ചുകൊണ്ടായിരുന്നു ആ ചോദ്യം.)
മറുപടി ഉടന്‍‌വന്നു: "വ്വ്വാ! ഞാഞ് ജയ്‌ച്ച്; നീ ജയ്‌ച്ചാ?"

പ്രിയരെ, പ്രണയപരാജിതരുടെ ലിസ്റ്റില്‍‌ എന്റെ പേര്‍‌ കൂടി ചേര്‍ത്തോളൂ...

വിശാലമനസ്ക്കനും വിടരുന്നമൊട്ടുകളില്‍..........

പ്രിയ ബൂലോഗരെ,


മലയാള ബ്ലോഗിന്റെ ഐശ്വര്യം വിശാലമനസ്ക്കന്‍ എന്ന ശ്രീ.എടത്താടന്‍ സജീവ് വിടരുന്നമൊട്ടുകളില്‍ അംഗമായിരിക്കുന്നു. വിടരുന്നമൊട്ടുകള്‍ അംഗങ്ങള്‍ക്കിതു സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും മുഹൂര്‍ത്തമാണ്. ഈ കൊച്ചു ഗ്രൂപ്പിന്റെ വളര്‍ച്ചയിലെ ഒരു നാ‍ഴിക കല്ലാണ് ഇതെന്ന് നിസ്സംശയം പറയാം.

നര്‍മ്മം തുളുമ്പുന്ന, പൂത്തന്‍ ഭാഷയിലൂടെ, വിവരണങ്ങളിലൂടെ കൊടകരയിലെ വിശേഷങ്ങള്‍ ഭൂമി മലയാളം മുഴുവന്‍ എത്തിച്ചുകൊണ്ട് ബൂലോഗത്ത് ഒരു തരംഗമായി മാറിയ കൊടകരപുരാണത്തിന്റെ രചയിതാവ് വിശാലമനസ്കനായിരിക്കും ഇനി മുതള്‍ വിടരുന്നമൊട്ടുകള്‍ നടത്തുന്ന പ്രതിമാസ ബ്ലോഗ് മത്സരത്തിന്റെ ജൂറി ചെയര്‍മാന്‍ എന്ന വീവരവും സസന്തോഷം അറിയിക്കട്ടെ. ഈ വിവരം പ്രസിദ്ധീകരിക്കാന്‍ താമസിച്ചതില്‍ വിശലനോട് ക്ഷമ ചോദിക്കുന്നു... പ്രിയരെ, അപ്പോള്‍ മത്സരത്തിനായി പോസ്റ്റുകള്‍ പോന്നോട്ടെ... ഒട്ടും താമസിക്കേണ്ട.....

ലോക പുസ്തക ദിനം - വിടരുന്ന മൊട്ടുകളിലെ അംഗങ്ങള്‍ക്കൊരു സമ്മാനം

ഇന്നു ലോക പുസ്തക ദിനം... ഈ ദിനത്തില്‍ വിടരുന്നമൊട്ടുകളിലെ അംഗങ്ങള്‍ക്കൊരു സമ്മാനം... നര്‍മ്മത്തിന്റെ താമര നൂലില്‍ നാടിന്റെ കഥ അതിമനോഹരമായി അവതരിപ്പിച്ച നമ്മുടെ സ്വന്തം വിശാലമനസ്കന്റെ കൊടകരപുരാണം വിടരുന്നമൊട്ടുകളിലെ അംഗങ്ങള്‍ക്ക് 50% വിലക്കിഴിവില്‍ www.mobchannel.comല്‍ നിന്നും ലഭിക്കുന്നതാണ്. ആയിരം ബുക്സ്റ്റാളുകള്‍ തേടി നടക്കാതെ,ചെരുപ്പ് തേയാതെ ഐശ്വര്യമായി കൊടകരപുരാണം കയ്യിലെത്തും വി.പി.പി.യായി..... ഈ മാസം www.mobchannel.comല്‍ പരസ്യ ഇനത്തില്‍ ലഭിച്ച 400 രൂപ, വിടരുന്നമൊട്ടുകളിലെ അംഗങ്ങള്‍ക്ക് ഡിസ്കൗണ്ട്‌ പ്രൈസ്‌ ആയീ നല്‍കുന്നു. www.mobchannel.comലെ പരസ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍(ക്ലിക്കിനനുസരിച്ച്) നമ്മുടെ വരുമാനവും കൂടുമെന്ന് അംഗങ്ങളോട് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പുസ്തകം ആവശ്യമുള്ള വിടരുന്നമൊട്ടിലെ അംഗങ്ങള്‍ www.mobchannel.comലന്റെ bookstore വഴി ഓര്‍ഡര്‍ ചെയ്യുക. AddressLine1-ല്‍ ബ്രാക്കറ്റിനകത്ത് Member എന്നെഴുതേണ്ടതാണ്. ഈ ഓഫര്‍ ഈ ആഴ്ച (28.4.2007വരെ)മാത്രം, വിടരുന്നമൊട്ടുകളിലെ അംഗങ്ങള്‍ക്കു മാത്രം..... ലോകപുസ്തക ദിനത്തില്‍ നിങ്ങള്‍ക്കായി ഒരു ചെറുസമ്മാനം വിടരുന്നമൊട്ടുകളില്‍ നിന്നും..

ഒരു ഫ്രീ ഷേക്‌ക്‍ഹാന്‍ഡ്‌


സ്ഥലത്തെ പ്രധാന പയ്യന്‍സായിരുന്നു മാമുവും കോമുവും.അതിരാവിലെ തന്നെ ഐദര്‍മാന്റെ ചായമക്കാനിയെ സജീവമാക്കിയിരുന്നത്‌ മാമു ആന്‍ഡ്‌ കോമു കമ്പനി ആയിരുന്നു.അക്ഷരമാലയില്‍ "ക"യും "മ"യും നില്‍ക്കുന്നത്‌ പോലെ ചര്‍ച്ചകളിലെല്ലാം മാമുവും കോമുവും രണ്ടറ്റത്തായിരുന്നു. അന്നും മാമു ആന്‍ഡ്‌ കോമു കമ്പനി ഐദര്‍മാന്റെ ചായമക്കാനിയില്‍ കണ്ടുമുട്ടി.ആവി പറക്കുന്ന കട്ടനോടൊപ്പം അരങ്ങേറാന്‍ പോകുന്ന ചൂടന്‍ ചര്‍ച്ചകള്‍ക്കായി എല്ലാവരും കാതോര്‍ത്തു.


"പഞ്ഞമില്ല ...പഞ്ഞമില്ല...പഞ്ഞമില്ലാ കാലം..."മാമു ഒന്ന് മൂളിപ്പാടി.

"ഏത്‌ മാവേലിയുടെ കാലത്തെയാ മാമൂ അയവിറക്കുന്നത്‌?" കോമു ചോദിച്ചു.

"മാബേലി അല്ല...ബയ്യാബേലി...അന്റെ ബയ്യാബേലി ഗേര്‍മന്റ്‌.."

"ങാ..അത്‌ ശരിയാ...ശരിക്കും പഞ്ഞമില്ലാ കാലം തന്നെ....പിന്നെ 140-ല്‍ നൂറാ.....നീയൊക്കെ 5 കൊല്ലം പാടി തന്നെ തീര്‍ക്കേണ്ടി വരും....ഹ..ഹ...ഹാ..."കോമുവും സഹചായകുടിയന്മാരും ഒന്നിച്ച്‌ ചിരിച്ചു.

"ആ..അയിനെന്ന്യാ മുറുഗീയ പൂരിപച്ചം ന്ന് പറേണത്‌....നല്ല ഒന്നാന്തരം കാട്ടോത്തേളും ബെട്ടോത്തേളും കൂട്യല്ലേ അന്റെ ആ നൂറ്‌..?"മാമുവും വിട്ടുകൊടുത്തില്ല.

"എന്നിട്ടെന്താ ഇപ്പൊ കൊഴപ്പം?"

"തേങ്ങ..!!!" മാമുവിന്ന് കലി കയറി തുടങ്ങി.

"ങാ...തേങ്ങാ....അടയ്ക്കാ...റബ്ബര്‍....അതിലൊന്നും തൊടരുത്‌....അതെല്ലാം കേന്ദ്രസര്‍ക്കാര്‍ സാധനങ്ങളാ...."

"സരി സരി..തേങ്ങിം അടയ്ക്കിം കേന്ദ്രസംവരണത്ത്ക്കാക്കി പാവം ക്രുസിക്കാരനെ ബൈജാദാരാക്കി.....സറണ്ടര്‍-മുരണ്ടല്‍-വരണ്ടല്‍ ഒക്കെ ബെട്ടിനെരത്തി ഉദ്യൊഗസ്തമ്മാരെ പെരുബജ്ജ്‌ലാക്കി...(നിയമന നിരോധത്തിലൂടെ ചെറുപ്പക്കാരെ മുഴുവന്‍ നിരാശയുടെ പടുകുഴിയിലാക്കി)...."മാമു വാ തോരാതെ പറഞ്ഞു.

"അതാ പറഞ്ഞത്‌ തനിക്കൊന്നും ബുദ്ധിയില്ല എന്ന്....എടോ സാമ്രാജ്യത്വത്തിന്റെ മൃഷ്ടാന്നം തിന്ന് കൊഴുത്തവരാ ആ പറഞ്ഞതെല്ലാം....ശുദ്ധമായ ഭക്ഷണം കഴിച്ച്‌ വളര്‍ന്ന് വരുന്ന ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുത്ത്‌ ഒരു മാറ്റം സൃഷ്ടിക്കാനാ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌."കോമു ന്യായീകരിച്ചു.

"ങേ...അതെങ്ങന്യാ..?"മാമുവിന്റെ കലി അടങ്ങി.

"അതാണ്‌ സര്‍ക്കാരിന്റെ പരിപാടി...ഒരു കപ്പ്‌ പാലും ഷേക്‌ക്‍ഹാന്‍ഡും..."

"അല്ലല്ല..ഒരു ഗപ്പ്‌ പാല്‌ന്റെബള്ളോൂം..ന്ന് തിര്‌ത്തി എയ്തണം"മാമുവും വിട്ടില്ല.

"ങാ...ചിലേടത്തൊക്കെ പാലില്‍ വെള്ളം ചേരും..."

"എന്ന്‌ട്ടാര്‌ക്കാ ഈ പാലും കേക്കും കൊടുക്ക്‌ണത്‌?" മാമു ചോദിച്ചു.

"ദാരിദ്ര്യരേഖക്ക്‌ താഴെയുള്ള ആറു മാസം മുതല്‍ പ്രൈമറിതലം വരെയുള്ള കുട്ടികള്‍ക്ക്‌..."

"അപ്പം ഇന്റെ നാലെണ്ണത്തിനും സര്‍ക്കാര്‍ ബക പാലുംബള്ളും സോക്ക്ട്രീറ്റ്‌മെന്റും ക്‌ട്ടും...നല്ല ബരിപാടി" മാമു സര്‍ക്കാരിനെ അഭിനന്ദിച്ചു.

"നിന്റെ നാലിനും എന്റെ 1...2...3...4...5...6....ആറെണ്ണത്തിനും...പക്ഷേ..."കോമു ഒന്ന് നിര്‍ത്തി.

"എത്ത്‌ പച്ചെ...?"മാമുവിന്ന് ആകാംക്ഷയായി.

"ദാരിദ്ര്യരേഖ...???"

"അത്‌ ബെരക്കാനാ ഇത്തിര ബെസമം...ഒര്‌ത്തനെ ചോര്‌മ്മെ ചാരി നിര്‍ത്തി ചെവിക്കുറ്റിമ്മെ അണ്ട്‌ പുട്ച്ചി ഓന്റെ തലന്റെ മോള്‌ക്കൂടെ ഒറ്റ ബര.....കയ്‌ഞ്ഞിലേ പ്രസനം...?"

"കറക്റ്റ്‌...നല്ല ഐഡിയ....അപ്പോ തൂക്കം?" കൊമു അടുത്ത ഉടക്കിട്ടു.

"തൂക്കോ...കെട്ടിത്തൂക്കോ കോയിത്തൂക്കോ" മാമുവിന്ന് മനസ്സിലായില്ല.

"അതൊന്നുമല്ല....കുട്ടിയുടെ കനം കൂട്യാല്‍ പാലില്ല..."

"ആ....അയ്‌നാപ്പം ...ആര്‌ തൂങ്ങ്യാലും 10 കിലോ കാണ്‍ച്ച്‌ണ നല്ല ഒന്നാം നമ്പറൊരു സാനം ഞമ്മളട്ത്ത്ണ്ട്‌....ഞമ്മക്കൈമെ തൂക്കാം.."മാമു അതും പരിഹരിച്ചു..

"വെരിഗുഡ്‌....അപ്പോള്‍?"മാമു പിന്നെയും സംശയിച്ചു."ഇഞ്ഞും എത്താ പ്രസനം..?"

"പാല്‌ കൊടുക്കാന്‍ ഗ്ലാസ്സ്‌..?"

"അ അ ആ...അത്‌പ്പം ഒരു പ്രസനാ....??? ഐദര്‍മാന്റെ ഈ മക്കാനീല്‌ ബരെ ഇമ്പോസ്സിബ്ല് അല്ലേ ക്ലാസ്‌...."

"ok..ok..അതും ക്ലിയര്‍...പിന്നെ...പിന്നെ?"കൊമു വീണ്ടും തല ചൊറിഞ്ഞു.

"ങേ....ഇഞ്ഞും കൊയപ്പോ...?"മാമുവിന്‍ പാല്‍ കിട്ടാന്‍ തിരക്കായി.

"ഇനിയല്ലേ..യഥാര്‍ത്ഥ പ്രശ്നം........സാമ്പത്തിക പ്രതിസന്ധി..."കോമു അവസാനത്തെ വെടി പൊട്ടിച്ചു.

"പ്ഫൂ....അപ്പം കായില്ലാന്ന്ല്ലേ...പിന്നെ എത്ത്‌ മണ്ണാങ്കട്ടേ അന്റെ ഗേര്‍മന്റ്‌ കൊട്ക്കാ...???" മാമുവിന്ന് വീണ്ടും കലി കയറി.

"ഒരു ഫ്രീ ഷേക്‌ക്‍ഹാന്‍ഡ്‌.....!!!!"മാമു പറഞ്ഞ്‌ നിര്‍ത്തി.

****************************

Saturday, April 21, 2007

തിരിച്ചറിവ്‌

ജനുവരിയുടെ തണുപ്പുകൂട്ടും പുതിയ വാര്‍ത്തകള്‍
‍ബലിപെരുന്നാളില്ലെ ബാങ്ഖുവിളികളില്‍ ശോകമുയരുന്നുവൊ??
ഇല്ല സദ്ദാം മരിച്ചിട്ടില്ല..
നീ ഹാരമായണിഞ്ഞ തൂക്കുകയര്‍
നിന്‍ പൊട്ടിച്ചിരികള്‍
ഒരു നെടുവീര്‍പ്പായി എന്‍ ഹ്രദന്തത്തില്‍ പതിച്ചു
പുതിയ ബാന്ധവങ്ങള്‍ പുതിയ ചങലകളെന്നറിയുന്നു..
നിസ്സഹായതതന്‍ കാരാഗ്രഹത്തില്
‍നാം തൂക്കുകയര്‍ കാത്തുകിടക്കുന്നു
ഇല്ല സദ്ദാം മരിച്ചിട്ടില്ല..

നിന്‍ പ്രതാപകാലങ്ങളില്‍നീ അപ്രശസ്തനായിരുന്നു
തിരിച്ചറിയുന്നൂ നിന്‍ മഹത്വംനിന്‍ രക്തസാക്ഷീത്വത്തില്
‍വാര്‍ത്തകള്‍ പിറക്കുന്നതുംമരിക്കുന്നതും ഒരുമുറിയിലെന്നറിയുന്നു
ഇതു തിരിച്ചറിവിന്റെ കാലം
പാര്‍ക്കുവാന്‍ ഒരുപാടുതടവറകള്
‍പൊട്ടിച്ചെറിയുവാന്‍ ഒരുപാടുചങ്ങലകള്‍ ...

പ്രണയത്തിണ്റ്റെ അവസാനവരികള്‍

പ്രണയത്തിണ്റ്റെ
അവസാനവരികള്‍
-----------------
നിനക്കായ്‌ കുറിച്ച-
പ്രണയത്തിണ്റ്റെ അവസാനവരികള്‍
വായിക്കപെടാതെ പോയി,
പ്രണയം അനശ്വരമായി... !

ഞാന്‍ എന്തായിരുന്നു-
എന്നറിയാതെപോയി,
നീ എനിക്കന്യയായി,
വിരഹം യാദാര്‍ഥ്യമായി... !

നീ എന്തായിരുന്നു-
ഉത്തരം കിട്ടാത്തതെങ്കിലും
അന്വേഷിച്ചലഞ്ഞു-
അവസാനമില്ലതെ... !

നമുക്കായ്യൊരിക്കലും-
ഒന്നുമില്ലതെപോയീ,
എങ്കിലുമിരവിണ്റ്റെ മാറില് ‍
ഇണചേരുവാനത്‌
വിലങ്ങായിരുന്നില്ല... !

പ്രണയത്തിണ്റ്റെ
മധുരമായതുനീയ്യെടുത്തു,
'കിനിയ്യുന്ന' കന്ന്യകാത്വം
"അവസാനവാക്കല്ലെന്നു" ഞാനറിഞ്ഞു... !

അറിയാതിരുന്ന
അവസാനവരികളില്‍
നിന്നിലെ കാമുകന്‍
ജീവിച്ചിരിക്കുന്നു;

ഒരിക്കലും നല്‍കാത്ത-
ചെമ്പകപൂവുമായ്‌,
സ്വപ്നങ്ങളുടെ-
മഞ്ഞുവീഴുന്ന തായ്‌വാരങ്ങളില്‍
നീ കാത്തുനില്‍ക്കുന്നു...

ഉത്തരംകിട്ടാത്ത-
അന്വേഷണങ്ങളില്‍
എന്നിലെ കാമുകി
മരിക്കാതിരിക്കുന്നു;

വിരഹത്തിണ്റ്റെ കൊടുംചൂടില്‍,
കാലത്തിണ്റ്റെ ദൈന്യതയില്‍,
ആ പൂവിതളുകള്‍-
വാടുകില്ലെന്ന്‌ ഞാനാശിക്കുന്നു.

പ്രണയം മരിക്കുന്നില്ല :
വര്‍ഷം മാരിചൊരിഞ്ഞില്ലെങ്കിലും!
വാസന്തം പൂചൂടിയില്ലെങ്കിലും!
ഹേമന്തം കുളിരണിഞ്ഞില്ലെങ്കിലും!
ശിശിരത്തിലില പൊഴിഞ്ഞില്ലെങ്കിലും!
പ്രണയം മാത്രം മരിക്കില്ലൊരിക്കലും... !!!

ഏന്റെ സ്കൗട്ട്‌ ജീവിതം




എന്റെ സ്കൗട്ട്‌ ജീവിതത്തെ പറ്റി പറയുകയാനെങ്കില്‍ ഒരുപാടു പറയേണ്ടി വരും. ആതു ഞാന്‍ ഓരോ ചെറു കഥകളായി ഞാന്‍ എന്റെ ചായക്കട ബ്ലോഗില്‍ ഇടുന്നതായിരിക്കും


എങ്കിലും എന്റെ സ്കൗട്ട്‌ ജീവിതത്തിലെ ഏറ്റവും കഠിനവും അവസാനത്തേതും ഒരിക്കലും മറക്കാനാവാത്തതുമായ ഒരു സംഭവം ഞാന്‍ ഇവിടെ പറയാനാഗ്രഹിക്കുന്നു.


ഒരു സ്കൗട്ടിന്റെ പ്രധാന ലക്ഷ്യം എല്ലാ കടമ്പകളും കടന്ന് രാഷ്ട്രപതി അവാര്‍ഡ്‌ നേടി എടുക്കുക എന്നതാണ്‍. ( എല്ലാവരുടേയും ലക്സ്യം അതാണോ എന്ന് എനിക്കറിയില്ല, എന്റെ ലക്സ്യം അതായിരുന്നു.)


സ്കൗട്ടില്‍ ആദ്യമായി ചേരുമ്പോള്‍ ( സാധാരണയായി അഞ്ചാം ക്ലാസ്സില്‍ ) പ്രവേശ്‌ എന്ന പരീക്ഷയും, അടുത്തതായി പ്രഠമ സോപാന്‍ ( ആറാം ക്ലാസ്സില്‍ ) ദ്വിതീയ സോപാന്‍ ( ഏഴാം ക്ലാസ്സില്‍ ) ത്രിതീയ സോപാന്‍ (എട്ടാം ക്ലാസ്സില്‍) രാജ്യ പുരസ്കാര്‍ (13 വയസ്സാകുമ്പോള്‍ ) അവസാനം രാഷ്ട്രപതി അവാര്‍ഡ്‌.

ഒരു ക്യാംപില്‍ നിന്നുള്ള ദ്രിശ്യം

ഇതില്‍ രാജ്യപുരസ്കാര്‍ എന്നതു പാസ്സയി കഴിഞ്ഞാല്‍ ഗവര്‍ണറുടെ പ്രസംസാ പത്രവും രാഷ്ട്രപതി അവാര്‍ഡിനു രാഷ്ട്രപതിയുടെ പ്രശംസാ പത്രവുമാണ്‍ ലബ്ജിക്കുക. അതു കൂടാതെ തന്നെ രാജ്യപുരസ്കാര്‍ ജയിച്ചു കഴിഞ്ഞാല്‍ പതാം തരത്തില്‍ അവസാമ മാര്‍ക്കിന്റെ കൂടെ 30 മാര്‍ക്കും രാഷ്ട്രപതി അവാര്‍ഡ്‌ ലഭിച്ചാല്‍ 60 മാര്‍ക്കും ഗ്രേസ്‌ മാര്‍ക്കായി ലഭിക്കും


ഇതു വരെ എന്റെ അനിഭവത്തിലേക്കു ഞാന്‍ വന്നില്ല അല്ലെ? എല്ല കടമ്പകളും കഴിഞ്ഞ്‌ അവസാന കടമ്പ ആയ രാഷ്ട്രപതി അവ്വര്‍ഡിന്റെ സമയം. പത്താം തരത്തിലാണു ഞാന്‍ പടിക്കുന്നത്‌. രാഷ്ട്രപതി അവാര്‍ഡിന്റെ ടെസ്റ്റിനു പോകും മുമ്പ്‌ പത്തു ദിവസത്തെ ക്യാംബ്‌ ഉണ്ടാകും. ക്യാംബില്‍ ടെസ്റ്റിനു വേന്റിയുള്ള കാര്യങ്ങളെല്ലാം പടിപ്പിക്കും.


ക്യാംബ്‌ കഴിഞ്ഞ്‌ 1 മാസം ആയെന്നു തോന്നുന്നു. ഒരു ദിവസം എന്റെ സ്കൗട്ടു മാസ്റ്ററായ ജെയിംസ്‌ സര്‍ എന്നോറ്റു പറഞ്ഞു. ആപ്പ്ലിക്കേഷന്‍ കൊടുക്കേണ്ട അവസാന തീയതി മാറ്റന്നാളെ ആണെന്നും അതുകൊണ്ട്‌ ആപ്പ്ലിക്കേഷന്‍ ജില്ലയുടെ സെക്രട്ടറിയുടെ കയ്യില്‍ കൊണ്ടു കൊടുക്കണമെന്നും അദ്ധേഹം എന്നോറ്റു പറഞ്ഞു.


സര്‍ തന്ന ആപ്പ്ലിക്കേഷന്‍ പൂരിപ്പിച്ച ശേഷം ഞാനും എന്റെ അമ്മയും കൂടി അറ്റുത്ത ദിവസം രാവിലെ തന്നെ സെക്രട്ടറി സാറിന്റെ വീട്ടിലേക്കു പോയി. ( ഹെഡ്‌ ക്വാര്‍റ്റേഴ്സില്‍ ചെന്നാല്‍ അദ്ധേഹത്തെ കാണാന്‍ കഴിയുമെന്നു തോന്നിയില്ല കാരണം അദ്ധേഹവും ഒരു സ്കൂളിലെ അധ്യാപകനാണ്‍. ) വീട്ടില്‍ ചെന്നപ്പോള്‍ അവിടെ അദ്ധേഹത്തിന്റെ പ്രായമായ അമ്മ മാത്രമേ ഉണ്ടായിരുന്നുല്ലു. സര്‍ ചിക്കന്‍ ഗുനിയ പിടിപെട്ടു എറണാകുളം അമൃത മെഡിക്കല്‍ കോളേജിലാണെന്നുള്ള വാര്‍ത്തയാണ്‍ ഞാന്‍ കേട്ടത്‌.


അദ്ധേഹത്തിന്റെ ഭാര്യ അവിടെ അടുത്തുള്ള ഒരു വിധ്യാലയത്തില്‍ പടിപ്പിക്കുകയാണെന്നറിഞ്ഞു. ഞങ്ങള്‍ അവിടെ പോയി അവരുടെ പക്കല്‍ ഫോം ഏല്‍പ്പിച്ചു. ( അവര്‍ ഗൈഡ്‌ പ്രദ്താനത്തിന്റെ ഒരു അധ്യാപികയുമായിരുന്നു. )


ഇതിനു തൊട്ടു മുമ്പുള്ള പരീക്ഷയായ രാജ്യപുരസ്കാറില്‍ ഞങ്ങള്‍ 145 പേരാണ്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും ടെസ്റ്റിംഗ്‌ ക്യാംപിനു പോയത്‌. അന്ന് അതു തിരുവനന്തപുരത്തുള്ള സ്കൗട്ടിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വെച്ചായിരുന്നു. എന്റെ ഭാഗ്യം കൊണ്ടാണോ എന്നറിയില്ല ഞങ്ങള്‍ 8 പേര്‍ മാത്രമേ വിജയിച്ചിരുന്നുള്ളു. ആധ്യത്തെ തവണ വന്നു കിട്ടാതെ പോയി വീന്റും രണ്ടാമതൊന്നു കൂടി എഴുതാനായി വന്നവര്‍ വരെ നിരാശരായി പോകുന്ന സ്തിതി ഞാന്‍ കണ്ടു.


അങ്ങനെ അവസാനം പത്താം ക്ലാസ്സിലെ ആധ്യത്തെ ടേമില്‍ തന്നെ ടെസ്റ്റിനു പോകാനായി കടലാസ്‌ വന്നു. അതിന്റെ കൂടെ തന്നെ രാജ്യപുരസ്കാറിന്റെ സിക്കന്ദര്‍ ഭക്ത്‌ ഒപ്പു വെച്ച സര്‍ട്ടിഫിക്കറ്റും കിട്ടി.


തിരുവനന്തപുരത്തുള്ള പാലോടെന്ന സ്ഥലത്തു വെച്ചായിരുന്നു ടെസ്റ്റിംഗ്‌ ക്യാംപ്‌. അങ്ങനെ ടെസ്റ്റ്‌ തുടങ്ങുന്നതിനു തലേ ദിവസം ഞാനും ജെയിംസ്‌ സാറും കൂടി തിരുവനന്തപുരത്തിനു പുറപ്പെട്ടു. നെടുമങ്ങാടു വഴി ഏീളുപ്പത്തില്‍ ഞങ്ങള്‍ പത്തനംതിട്ടക്കാര്‍ക്കു പാലോട്‌ പോകാമെങ്കിലും വഴിയില്‍ എന്തോ പാലം പണിയോ മറ്റോ കാരണം തിരുവനന്തപുരം വഴിയാണ്‍ പോയത്‌.


ഝാര്‍ഖണ്ടുകാരന്‍ ഒരു സിംഗായിരുന്നു ടെസ്റ്റിന്റെ ഹെഡ്‌. പത്തു ദിവസം ആണ്‍ ടെസ്റ്റിന്റെ സമയം. പത്തനംതിട്ട ജില്ലയില്‍ നിന്നും ഞാന്‍ ഒരല്‍ മാത്രം. എന്റെ കൂടെ രാജ്യപുരസ്കാര്‍ ജയിച്ചവര്‍ക്കു പ്രായം കൂടിപ്പൊയതു കാരണം അവര്‍ക്കു ടെസ്റ്റിനു പങ്കെടുക്കാന്‍ കഴിഞ്ഞില.

എന്റെ സ്കൗട്ട്‌ മാസ്റ്റര്‍ (ജെയിംസ്‌ ജോര്‍ജ്ജ്‌ )

പത്തോ പതിനഞ്ഞോ ഏക്കര്‍ വരുന്ന ഒരു കാടിനു തുല്യമായ ഒരു സ്ഥലത്താണ്‍ സ്കൗട്ടിന്റെ സ്റ്റെറ്റ്‌ ഹെദ്‌ ക്വാര്‍ടേഴ്സ്‌. ടെന്റുകളിലാണ്‍ ഞങ്ങള്‍ താമസിക്കുന്നത്‌. അങ്ങനെ ടെസ്റ്റിന്റെ അഞ്ഞാം ദിവസം എന്റെ ടെന്റിലുള്ള ഒരു കോട്ടയംകാരന്‍ ചെങ്കണ്ണ്‍ ( ഞങ്ങളുടെ ഭാഷയില്‍ കണ്ണിനു ദീനം ). ഞങ്ങള്‍ അതു അധ്യാപകരെ അറിയിച്ചെങ്കിലും അവര്‍ അതു നിസ്സരമായി കരുതി തള്ളി നീക്കി. തൊട്ടടുത്ത ദിവസം തനെ ഞാനുള്‍പ്പെടെ ക്യാംപില്‍ ആകെയുള്ള 200 പേരില്‍ 30 പേര്‍ക്കോളം ചെങ്കണ്ണ്‍ പിടിപെട്ടു. (ഇടി വെട്ടിയവന്റെ തലയില്‍ പാംബു കടിച്ച പോലെ തോന്നി) .


സ്കൗട്ടു മാസ്റ്റര്‍മാര്‍ ഞങ്ങളെ പിന്നീട്‌ ടെസ്റ്റിനു പങ്കെടുപ്പിച്ചില്ല. ഞങ്ങള്‍ക്കുള്ള ഭക്ഷണം ടെന്റുകളില്‍ കൊണ്ടു തരികയായിരുന്നു.


ഞങ്ങള്‍ക്കു കണ്ണില്‍ ഒഴിക്കുന്ന മരുന്നുകളും അവര്‍ പിന്നീട്‌ തന്നു. അങ്ങനെ ടെസ്റ്റിന്റെ അവസാന ദിവസം ഡിസ്പേഴ്സിംഗ്‌ പരേഡില്‍ ഞങ്ങളുള്‍പ്പെടെ എല്ലവരും. സിംഗ്‌ പറഞ്ഞു “ ഈ ടെസ്റ്റില്‍ പങ്കേടുത്ത 5 പേരൊഴികെ ഭാക്കിയുള്ള എല്ലാവരും രാഷ്ട്രപതി അവാര്‍ഡിനു അര്‍ഹരായിരിക്കുന്നു.”.


എനിക്കു സമാധാനമായി. എങ്കിലും ആരായിരിക്കും ആ അഞ്ചു പേര്‍ ?? ഭാഗ്യം !!!!! അതില്‍ ഞാനില്ല. ശരിയായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാത്തതു കാരണമാണ്‍ ആ അഞ്ചു പേര്‍ പുറത്തായത്‌. അങ്ങനെ അവിടന്നു ബസ്സില്‍ തിരുവനന്തപുരം വരെയും പിന്നീട്‌ ട്രെയിന്‍ ലഭിക്കതെ വന്നപ്പോള്‍ ബസ്സില്‍ തന്നെ കോഴഞ്ചേരിക്കും ഞാന്‍ പോയി.


വെട്ടില്‍ ചെന്നു 5 ദിവസം മുറിയില്‍ അടച്ചുകുറ്റിയിട്ടിരുന്നു. കാരണം ഒന്നര വസ്സുള്ള ഒരു അനിയന്‍ എനിക്കുണ്ടായിരുന്നു. ഇതൊക്കെ പോട്ടെ എന്നു വെച്ചാലും ഇത്രയും കഷ്ടപ്പെട്റ്റതിനു പ്രശസ്തി പത്രം വേണ്ടെ ?. പത്താം തരത്തില്‍ ഗ്രേസ്‌ മാര്‍ക്കു കിട്ടുവാനായി സ്കൗട്ട്‌ സ്റ്റെറ്റ്‌ കമ്മീഷണര്‍ ഒപ്പിട്ട ഒരു പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റാണ്‍ എനിക്കു കിട്ടിയത്‌.


പത്താം തരം കഴിഞ്ഞിട്ടും രാഷ്ട്രപതി ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ്‌ വന്നില്ല. അങ്ങനെ പതിനൊന്നും പന്ത്രണ്ടും ക്ലാസ്സുകള്‍ കഴിഞ്ഞു. ബാംഗ്ലൂരില്‍ എഞ്ചിനീയറിംഗിനു ചേര്‍ന്നു. എന്നിട്ടും......... ഞാന്‍ സ്ഥിരം ഇതിന്റെ വേണ്ടപ്പെട്ട്വരെ നേരില്‍ കണ്ടും ഫോണിലൂടെയും ബന്ധപ്പെട്ടിരുന്നു.


അങ്ങനെ ഈ കഴിഞ്ഞ ജനുവരി മാസം എന്റെ നാട്ടിലേക്കു പോയപ്പോള്‍ ഞാന്‍ എന്റെ സ്കൗട്ടു മാസ്റ്ററേ പോയി കണ്ടു. അദ്ധേഹം എനിക്കാ സര്‍ട്ടിഫിക്കറ്റ്‌ അവിടെ വെച്ചു തന്നു. സ്കൗട്ടു പ്രസ്ഥാനവും രാഷ്ട്രപതിയുമായുള്ള എന്തോ ഒരു പ്രശ്നം കാരണമാണ്‍ സര്‍ട്ടിഫിക്കറ്റ്‌ വരുവാന്‍ താമസിച്ചതെന്നാണ്‍ അദ്ധേഹം എന്നോടു പറഞ്ഞത്‌.


ശരിക്കും നമ്മുടെ നാട്ടുകാരനായിരുന്ന കെ ആര്‍ നാരായനന്റെ ഒപ്പോടു കൂടിയ പ്രസതിപത്രം ആയിരുന്നു എനിക്കു കിട്ടേണ്ടിയിരുന്നത്‌. (കര്‍ക്ട്‌ സമയത്തി കിട്ടിയിരുന്നെങ്കില്‍ ) ഇപ്പോള്‍ അബ്ദുള്‍ കലാമിന്റെ ഒപ്പോടു കൂടിയതാണ്‍ എന്നേ തേടി വന്നത്‌. എന്തായാലും ഇത്രയും നാളും കാത്തിരുന്നിട്ട്‌ കിട്ടിയല്ലൊ എനിക്കാ പ്രശസ്തിപത്രം.





കടപ്പാടുണ്ട്‌ എല്ലാവരോടും.





ഭക്തന്‍ ( ചായക്കട മുതലാളി )





(വളരെ പെട്ടന്ന് ടൈപ്പു ചെയ്തതായതു കൊണ്ട്‌ അക്ഷരതെറ്റുകള്‍ ക്ഷമിക്കുക )

Friday, April 20, 2007

കറുത്ത സമുദ്രങ്ങള്‍...വെളുത്ത തിരകള്‍..

മനസ്സൊരു ശൂന്യ ജലാശയമല്ലൊ..
മുങ്ങി തപ്പാം കദനങ്ങള്‍..
കനല്‍കല്ലുകളിനി ചേര്‍ത്തു കൊരുത്തും..
പണിയാമറിയാ ശില്‍പ്പങ്ങള്‍..

തുള്ളിയുറഞ്ഞൊരു കോമരമായി..
താണ്ടിപോന്നതു പിന്‍ വഴികള്‍..
അസ്പഷ്ടം..ഈ താളത്തിന്നുടല്‍..
താഴേക്കുള്ള ചുഴിക്കുത്ത്‌..

ഒരു കരിയിലയുടെ ദുഖം പിന്നൊരു..
കാടിന്‍ നടുവില്‍ സങ്ങേതം..
ചീവീടിന്‍
ദുഖാര്‍തമീരോദന-
മിനിയും കാണാന്‍ സ്വപ്നങ്ങള്‍..

നഗ്നയവള്‍, അവഹേളിതയിനിയും..
രക്തവിഭൂഷിത...സഖിയല്ലൊ
..ഉണര്‍ന്നിരുന്നാലില്ലാ ശബ്ദം..
ഇല്ലാ മുഖവും, ഭ്രാന്താവാം..

ഓര്‍മ്മകളില്‍ നിന്നോടിയൊളിക്കാന്‍..
ഇനിയും ഭീരുത കനിയില്ല..
വികാരനൗകകള്‍, വേളിപുടവകള്‍..
പിന്‍ വിളിയാവും മൗനങ്ങള്‍...

പൗര്‍ണമി വീണുകിടക്കും പാരി-
ജാതമലരിന്‍ വൃതശുദ്ധി..
മറവിയാമീ..മണ്‍കൂനകളില്‍..
മൂടിവെക്കാനെളുതല്ല.

കറുകറുത്ത..സമുദ്രങ്ങളിലിനി..
വെളുത്തടിക്കാമോളങ്ങള്‍..
മാറാലകളില്‍ മൂടിയ ചിന്തകള്‍.
.മായ്ക്കാമിനിയീ തീരത്ത്‌..

പാതികണ്ടൊരു, സ്വപ്നങ്ങളുമായ്‌..
ഞെട്ടിപിടയാനാവില്ല..
കടന്നല്‍കൂടുകള്‍..കാതിന്‍ പിന്നില്‍..
മുരളേണ്ടിനിയൊരു നാളുകളും..

മയങ്ങി വീഴും മനസ്സില്‍ വീണ്ടും..
നിര്‍വൃതി പൂണ്ടു കിതച്ചീടാം..
എന്നെന്നോ കൈമോശം വന്നൊരു-
സ്വര്‍ഗ്ഗം തേടിയുയര്‍ന്നീടാം..

വിയര്‍പ്പുനദികള്‍ പുഴയായൊഴുകാം..
വരമ്പുകെട്ടി നിറുത്തീടാം..
അഗാധദുഖ പടുകിണറുകളില്‍-
അലിയതെന്നെ പുണരൂ നീ...

www.mobchannel.com ന്റെ book store പ്രവര്‍ത്തനം ആരംഭിച്ചു

പ്രിയ ബൂലോകരെ,

www.mobchannel.com ന്റെ malayalam online book store പ്രവര്‍ത്തനം ആരംഭിച്ച വിവരം ബൂലോഗര്‍ ഇതിനകം തന്നെ അറിഞ്ഞിരിക്കുമല്ലോ. മലയാളത്തിലെ പ്രശസ്തമായ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഈ സൈറ്റിലൂടെ പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ പുസ്തകങ്ങള്‍ വി.പി.പി.യായി നിങ്ങളുടെ വിലാസത്തിലെത്തും. പുസ്തകം ലഭിച്ചതിനു ശേഷം മാത്രമെ തുക നല്‍കേണ്ടതുള്ളൂ. ഇതിലൂടെ ലഭിക്കുന്ന ലാഭം ബ്ലോഗ് മത്സരങ്ങളിലെ സമ്മാനം നല്‍കാനാണ് ഉപയോഗിക്കുക എന്നുള്ളതു കൊണ്ടു തന്നെ ബൂലോഗര്‍ ഈ സൌകര്യം ഉപയോഗപ്പെടുത്തുമെന്ന് കരുതുന്നു.

ഇപ്പോള്‍ കണ്ണൂരിലെ SANDROCK എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. പുസ്തക വിതരണ രംഗത്തെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഈ വലയിലെ കണ്ണികളാകാവുന്നതാണ്. താല്പര്യമുള്ള പുസ്തകശാലകള്‍ക്ക്‍ vidarunnamottukal@gamil.com ല്‍ ഇമെയില്‍ അയക്കുക.

വിശാലനമനസ്കന്റെ കൊടകരപുരാണവും, നിര്‍മ്മലയുടെ നിങ്ങളെന്നെ ഫെമിനിസ്റ്റാക്കിയും ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ ഈ ഓണ്‍ലൈന്‍ ബുക്ക്സ്റ്റോറില്‍ ലഭ്യമാണ്. കൂടാതെ മലയാളത്തിലെ ഏറ്റവും നല്ല പുസ്തകങ്ങളായ ഒരു ദേശത്തിന്റെ കഥ, ഖസാക്കിന്റെ ഇതിഹാസം, ആള്‍ക്കൂട്ടം, ദല്‍ഹി, ഇനി ഞാന്‍ ഉറങ്ങട്ടെ, സുന്ദരികളും സുന്ദരന്മാരും, പാതിരാവും പകല്‍ വെളിച്ചവും, ഗൌരി, യയാതി, ടി.പത്മനാഭന്റെ സമ്പൂര്‍ണ്ണ കഥകള്‍, സക്കറിയയുടെയും, മാധവിക്കുട്ടിയുടെയും, പുനത്തിലിന്റെയും നോവെല്ലകള്‍ മുതലായവയും ഇവിടെ ലഭ്യമാണ്. കൂടാതെ എല്ലാ ആഴ്ചയിലും പുതിയ പുസ്തകങ്ങള്‍ ചേര്‍ത്ത് പുസ്തകശേഖരം വിപുലമാക്കികൊണ്ടിരിക്കുകയും ചെയ്യും.

മോബ്ചാനലിന്റെ ഓണ്‍ലൈന്‍ സ്റ്റോറിലൂടെ പുസ്തകം ലഭിച്ച കിരണിന്റെ പോസ്റ്റ് ഇവിടെ കാണാം. ഈ സേവനം മുഴുവന്‍ ബൂലോകരും പ്രയോജനപ്പെടുത്തുമെന്നു കരുതുന്നു.

Thursday, April 19, 2007

മാത്തന്റെ വിശേഷങള്‍...

*ഇത് ആലപ്പുഴക്കാരന്‍ എന്ന എന്റെ ബ്ലോഗില്‍ മാത്തന്റെ സുവിശേഷങള്‍ എന്ന പേരില്‍ പണ്ട് പോസ്റ്റിയതായിരുന്നു..

2002ല്‍ ഞാന്‍ എം സി എ ക്ക് കോവൈയില്‍(കോയമ്പത്തൂര്‍) പൊയി... ആഗസ്റ്റ് 4നു അവിടെ ഹോസ്റ്റലില്‍ എത്തി...ആദ്യം തന്ന റൂം 36 ആയിരുന്നു.... പുതിയ അന്തരീക്ഷം... പുതിയ കൂട്ടുകാര്‍... എല്ലാവരും എം ബി എയും എം ഐ ബിക്കും ഉള്ളവര്‍... എന്റെ സീനിയേഴ്സ് ആരും അവിടെ ഇല്ലാ പോലും.... എല്ലാം കൂടി ടൂറി‍ലാണ്... അങനെ ഇരിക്കുംബൊള്‍ ആണ് അവന്‍ വന്നത്... അവനാണ് നമ്മുടെ നായകന്‍.....ഉറക്കം തൂങി ഇരുന്ന എന്നെ പിടിച്ചുണര്‍ത്താന്‍ പോന്ന ശബ്ദം... (ചിരട്ട പാറപ്പുറത്ത് ഇട്ടുരയ്ക്കുകയണോ???) ബീമാകാരം ആദ്യമായി കാണുന്നവര്‍ ഒന്ന് ഞെട്ടും... ആരിവന്‍.??? ബീമന്റെ കൊച്ചു മോനോ???? അതോ കൊച്ഛന്റെ മോനോ?????ഇവന് എന്തൊരു ഒച്ചയാ???

അപ്പൊള്‍ ആരോ പറഞു അവന്‍ എന്റെ സീനിയര്‍ ആണ് പോലും... കൊള്ളാം നന്നായി... ഞാ‍ന്‍ കൈ നീട്ടി ഹായ് എന്നു പറഞു... പുള്ളി എന്നെയ് ഒന്നു നൊക്കിയിട്ടു ഇറങി പോയി....പിന്നെയല്ലേ അറിഞത്... അവിടെ കോളേജില്‍ റാഗിങ് ഉണ്ട് പോലും.... പാവം ആ സീനിയര്‍ ഓടി അപ്പുറത്തെ റൂമില്‍ പോയി അവിടുത്തെ എം ബി യെക്ക് മുക്രയിടുന്ന മറ്റുള്ളവരോട് പറഞു “എഡാ‍... ദേ ഒരു ജൂനിയര്‍ എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് തരാന്‍ നോക്കി... “. അങനെ മാത്തന്‍ പുരാണം ഇവിടെ ആരംഭിക്കുന്നു......മാത്തന്‍ ലേശം ഓസായിരുന്നു.... പിള്ളാരെ കൊണ്ട് സാധനങള്‍ വാങിക്കുക... പുട്ടടിക്കാനുള്ള വക കണ്ടെത്തുക മുതലായവ പുള്ളിയുടെ ഹോബീസില്‍ പെടും.....ഭക്ഷണം മാത്തനു ഒരു വീക്നെസ് ആയിരുന്നു.... ആഴ്ചയില്‍ ഒരു ദിവസം ഹോസ്റ്റലില്‍ മസാല ദോശ ഉണ്ടായിരുന്ന കാലം... മാത്തൂസ് ഒരു കുംഭകര്‍ണന്‍ ആയിരുന്നതിനാല്‍ താമസിച്ചു മാത്രമേ കഴിക്കാന്‍ പോകാറൊള്ളൂ.... മസാല ദോശ ഉള്ള ദിവസം കമന്ന് കിടന്നുറങുന്ന മാത്തനോട് റൂം മേറ്റ്സ് പറയും“മാത്താ... മസാല ദോശാ...”കണ്ണ് പോലും തുറക്കാതെ മാത്തന്‍ നേരെ മെസ്സ് ഹാളിലേക്ക്..... മസാ‍ല ദോശയും മെടിച്ച് വന്നു നേരെ കമന്നടിച്ചുറക്കം തുടങും... എപ്പോള്‍ കഴിക്കുമായിരുന്നോ ആവോ..!!!പാവം മാത്തന്‍...(ഉറങുംബൊള്‍ മാത്രം)

മാത്തന്റെ മുയലിനു പണ്ടേ കൊംബു നാലായിരുന്നു...(വളരേ പണ്ട് അതു എട്ട് ആയിരുന്നു എന്നും അതില്‍ നാലെണ്ണം ആരോ കട്ട് ചെയ്തതാണ് എന്നും ഞാന്‍ കേട്ടു... ) കോളേജില്‍ അന്ന് റാഗിങ് ഉണ്ടായിരുന്നു... എക്സ്ട്രീം ആകുംബൊള്‍ എടുത്തിട്ട് രണ്ട് പെട കൊടുക്കണം എന്ന് വിചാരിച്ച് എടുത്ത ലിസ്റ്റില്‍ ആദ്യ പേര് “മാത്തന്‍“ ആയിരുന്നു... (ആദ്യം വെട്ടിയ പേരും അതു തന്നെ...)റാഗിങ് എല്ലാം കഴിഞപ്പോള്‍ ഞങള്‍ സീനിയേഴ്സുമായി കൂട്ടാ‍യി... ചീട്ടുകളി, ചെസ്സ് മത്സരം, കാരംസ് മുതലായ കലാപരിപാടികളുമായി അങനെ ദിവസങള്‍ മുന്‍പോട്ടു പോകുന്നു... ഒരു ദിവസം ഉച്ച്യ്ക്കു സീനിയേഴ്സിനെ ആരെയും മെസ്സ് ഹാളില്‍ കാണാനില്ല... നേരെ അവരുടെ റൂമിലെക്ക് വെച്ച്പിടിച്ചു.... ചെന്നപ്പൊള്‍ ആ റൂമില്‍ ശ്മശാന മൂകത... പാവങള്‍ ഓരോ മൂലയ്ക്കിരിപ്പാണ്...

- “എന്താണ് ചേട്ടന്മാരേ??? എന്താണ്ടോ പോയ ആരാണ്ടേയൊ പൊലെ ഇരിക്കുന്നത്???“
- “ഓ ഒന്നും പറയണ്ടടാ ഉവ്വെ.. ഞ്ഞങളുടെ റിസള്‍ട്ട് വന്നു...”
- “എന്നിട്ട്? ”ഓരോരുത്തര്‍ അവരുടെ മാര്‍ക്ക് പറഞു തുടങി...
മാത്തന്‍ എന്തിയെ??
-“മാത്താ... ഉറങുകയാണോ??”
-“ക്ഷീണം കാരണം ഉറങി പോയടൈ”(ആല്ലേലും ഇയാള്‍ക്ക് എപ്പോഴും ക്ഷീണമാ..)
-“മാര്‍ക്ക് വല്ലതും അറിഞൊ??”
- “പിന്നില്ലാതെ.. ആ ***** പേപ്പര്‍ ഞാന്‍ പൊട്ടും എന്നാ വിചാരിച്ചത്.. പക്ഷെ എഴുപതുണ്ട്...”
-“കൊള്ളാമല്ലോ..”
-“ അതല്ലെടാ രസം.. ഞാന്‍ ആകെ അറുപതു മാര്‍ക്കിനാ എഴുതിയത്... അതിനാ എഴുപതു കിട്ടിയത്”
അതു കൊണ്ടും മാത്തന്‍ നിര്‍ത്തുന്നില്ല.... മാത്തന്‍ കത്തി കയറുകയാണ്... ദൈവമേ... ഈ കാല മാടന്‍ ഒന്നു നിര്‍ത്തിയിരുന്നെല്‍ മതിയായിരുന്നു... സഹിക്കാന്‍ വയ്യല്ലോ....അവസാ‍നം അറ്റ കൈ പ്രയോഗിച്ചു...

-“കൊള്ളാമല്ലോ മാത്താ.. പക്ഷെ ഞാന്‍ ആലോചിക്കുകയായിരുന്നു..”
-“എന്ത്?”
-“അല്ലാ മാത്തന്‍ 60നു എഴുതിയപ്പൊള്‍ അവര്‍ 70 തന്നു... നിങള്‍ 100 മാര്‍ക്കിനും എങാനും എഴുതിയിരുന്നെല്‍ അവരു മാര്‍ക്കിടാന്‍ കുറേ കഷ്ടപെട്ടേനെ... അല്ലേ??”
മാത്തന്‍ സൈലന്റ്.....

ഞങള്‍ തമ്മില്‍ അവസാനം ആയപ്പൊള്‍ എന്തിന്റേയോ പേരില്‍ കുറച്ചകന്നു.. പിന്നെ കേള്‍ക്കുന്നത് മാത്തന്‍ മുംബൈയില്‍ ആണ് എന്നും ഒരു ആക്സിഡെന്റില്‍ പെട്ടു എന്നും ആണ്..ഒരു ട്രക്ക് മാത്തനെ ഇടിച്ചു മറിഞ്ഞു പോലും... (പാവം ട്രക്ക്)
രണ്ട് വര്‍ഷങള്‍ക്ക് ശേഷം ആ മത്തങ തല വീണ്ടും കണ്ടു... ഒര്‍ക്കുട്ടില്‍ ഒരു മദ്ദാമ്മയേയും പിടിച്ചിരിക്കുന്നു... ഇപ്പോള്‍ ഇടയ്ക്കു വിളിക്കും... ബാംഗ്ലൂരില്‍ ഇപ്പോള്‍ പലരും രാത്രി ഞെട്ടി ഉണരുന്നുണ്ടാകും... കാരണം മാത്തന്‍ ഇപ്പോള്‍ അവിടെയല്ലെ..???


ഫാക്റ്റ് ഫയല്‍:

പേര്: വിനോദ് അല്ലെങ്കില്‍ മാത്തന്‍
ഉയരം: ആറ് അടി (അല്ലെങ്കില്‍ കൂടുതല്‍)
തൂക്കം: കാഴ്ച്ചയ്ക്ക് ഒരു ഒന്നര ക്വിന്റല്‍
(* ഈ കാര്യങള്‍ തികച്ചും ശരിയും സങ്കല്പികം എന്ന് പറയാന്‍ പറ്റാത്തതും ആകുന്നു.. അയ്യോ... മാത്താ ഇടിക്കല്ലേ..)

Tuesday, April 17, 2007

കാണാക്കരങ്ങള്‍

" ന്താ കുട്ടാ ദ്‌ ഒന്നു മാറിനിക്കൂ , പാല്‌ തട്ടി പ്പൂവും"

അപ്പുവിന്‍റ്റെ കഴുത്തിലെ കയറില്‍ വലിച്ചുപിടിക്കവെ ,ഇടയില്‍ ചാടിയ മകന്‍ കുട്ടനോട്‌ അമ്മിണിയുടെ ശകാരം.

മാളു അപ്പുവിനെ പ്രസവിച്ചിട്ടു അധികം നാളായിട്ടില്ല.

" എന്താണമ്മെ , അപ്പു പാവല്ലെ , അവന്‍റ്റെ പാലല്ലെ അമ്മ എടുക്കുന്നത്‌!"

കുട്ടന്‍റ്റെ പരാതി കേട്ട്‌ , വൈകുന്നേരം മാളുവിനെ കറക്കേണ്ടെന്ന്‌ അമ്മിണി തീരുമാനിച്ചു.

" അമ്മേ ദാ ഈ കുട്ടനെയൊന്നു വിളിക്കൂ..ഇല്ലെങ്കില്‍ ഈ പാലൊക്കെ തട്ടിക്കളയും"

“കുട്ടാ, ങ്ങട്ട് പോന്നോളൂ , ദോശ കഴിച്ചാകാം ഇനി കളി”

അടുക്കളയില്‍ നിന്നും ദേവകിയമ്മ മാടിവിളിച്ചു.

"മാളൂ , ഈയിടെയായി നീ വളരെകുറവ്‌ പാലാ തരുന്നത്‌ ,ഇങ്ങനെയാണെങ്കില്‍ അപ്പുവിന്‍റ്റേതുകൂടി ഞാന്‍ ചന്ദ്രന്‍റ്റെ ചായപ്പീടികയില്‍ കൊടുക്കേണ്ടിവരും!!"

അമ്മിണിയുടെ പരാതി കേട്ട്‌ മാളു ദയനീയമായി നോക്കി.

" അമ്മേ , സൈദാലിക്കാട്‌ നാളെമുതല്‍ പാലുണ്ടാകില്ലാന്നു പറഞ്ഞോളൂ ,ഇതെന്നെ അപ്പൂന്‍റ്റെ വീതമാ..കുട്ടിയല്ലെ അവന്‍"

കുട്ടന്‍റ്റെ കയ്യും പിടിച്ചു പാല്‍ പാത്രവുമായി നടക്കാന്‍ തുടങ്ങവെ ദേവകിയമ്മ ഒന്നിരുത്തിമൂളി.

" ന്താ ചേച്ചീ..വേണുവേട്ടനെണീറ്റില്ലെ? , പൊന്നാനിയില്‍നിന്നുമാണ്‌ ഇന്ന്‌ ലോഡെടുക്കേണ്ടത്‌ "

താഴെ റോഡില്‍നിന്നും പടികള്‍ കയറവെ , മണിയുടെ ചോദ്യം.
ലോറിഡ്രൈവറായ വേണുവിന്‍റെ സഹായി യാണ് മണി.

" ദാ പ്പോ വിളിക്കാം , മണി കയറിരിക്കൂ "

കാക്കികുപ്പായം ധരിച്ച വേണു ചുമരില്‍ തൂക്കിയ കണ്ണാടിയില്‍നോക്കി പൌഡര്‍ ഇടുന്നത്‌ കണ്ട്‌ മണി‍:

"ഓ..ജയനാണെന്നാ വിചാരം ...ന്റെ വേണുവേട്ടാ ഒന്നു വേഗം വന്നെ ,ഇന്നലെതന്നെ വൈകിവന്നതിനാല്‍ ശരിക്കുറങ്ങാന്‍ പറ്റിയില്ല"

അമ്മിണിയുടെ കയ്യില്‍നിന്നും ചോറ്റുപാത്രം വാങ്ങിക്കുന്നതിനിടെ," മീനുണ്ടോ അമ്മിണീ ചോറിനൊപ്പം?"

" അയ്യോ , ന്നലേം ആ മീങ്കാരന്‍ വന്നില്ലന്നൈ"

" മീനൊക്കെ കടയില്‍നിന്നും കിട്ടും അതും നല്ല പൊരിച്ചത്‌ ,ഒന്നു വരൂ ന്‍റ്റെ വേണുവേട്ടാ"

റോഡില്‍ നിന്നും നീങ്ങിയ ലോറി കണ്ണില്‍ നിന്നും മറയുന്നതുവനെഅമ്മിണി മുറ്റത്തുതന്നെ നിന്നു.

വയനാട്ടില്‍ നിന്നും തിരിക്കുമ്പോഴേ വേണുവിന്‍റ്റെ മനസ്സ്‌ അസ്വസ്ഥമായിരുന്നു.മണി ഒന്നു രണ്ട് തവണ ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല.ലോഡൊന്നുമില്ലാത്തതിനാല്‍ സ്വല്പം സ്പീഡില്‍ തന്നെ ലോറി ഒടിച്ചു.മണിയോട് പിറ്റേന്ന് നേരത്തെ വരാന്‍പറഞ്ഞ് വേണു വീട്ടിലേക്ക് നടന്നു.
വീട്ടുമുറ്റത്ത് സൈദാലിക്കയുണ്ടായിരുന്നു.കുറച്ചപ്പുറത്താണ് സൈദാലിക്കയുടെ വീട്.
അച്ഛനും സൈദാലിക്കയുടെ ബാപ്പയും വല്യകൂട്ടായിരുന്നു.
എല്ലാ പൂരങ്ങള്‍ക്കും , കാളയോട്ട മത്സരങ്ങള്‍ക്കും മുന്നില്‍തന്നെ രണ്ടാളും ഉണ്ടാകും.
ഇത്രവൈകി സൈദാലിക്കയെ വീട്ടില്‍ കണ്ട വേണു പരിഭ്രാന്തനായി.

" ആ വേണു ..ജ്ജ്‌ വന്നോ, ബേജാറാവാനൊന്നുമില്ല , കുപ്പായം മാറ്റി വാ.."

സൈദാലിക്കയുടെ സംസാരത്തില്‍ എന്തോ പന്തികേട്‌ തോന്നിയെങ്കിലും ,ദാ വരുന്നെന്നെ പറഞ്ഞ് വേണു അകത്തേക്ക്‌ പോയി.

മിനിഞ്ഞാന്ന്‌ താന്‍ പോയതിനു ശേഷം‍ അമ്മിണിയുടെ മൂക്കില്‍ നിന്നും രക്തം വന്നതും ,ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തതുമെല്ലാം സൈദാലിക്ക പറഞ്ഞു.
അമ്മ ആശുപത്രിയിലാണെന്നും കുട്ടന്‍ സൈദാലിക്കയുടെവീട്ടിലാണെന്നുമൊക്കെ വേണു മനസ്സിലാക്കി.

" എല്ലാം പോയല്ലോ സൈദാലിക്കാ"ആശുപത്രിയുടെ വരാന്തയില്‍ സൈദാലിക്ക കാലെടുത്തുവെച്ചതും ,വേണു ഓടിവന്ന്‌ കെട്ടിപ്പിടിച്ചു

" ജ്ജെ ന്താ ന്‍റ്റെ വേണൂ ഇങ്ങനെ ആയാല്‍ , അസുഖമൊക്കെ എല്ലാര്‍ക്കും വരുന്നതല്ലെ ,ഐനല്ലെ ആസ്പത്രികളുള്ളത്‌ , ആ കുട്ടിക്ക്‌ വെഷമാവുല്ലെ"

വേണുവിനെ പുറത്തുകൊട്ടി സമാധാനിപ്പിക്കുന്നതിനിടെ , മണിയോട് സൈദാലിക്ക:

" ഡോകറ്റര്‍ ന്താ പറഞ്ഞത്‌?"

" തുടക്കമാണത്രെ ...ചികിത്സ ഉടന്‍ തുടങ്ങണമെന്നും , ഇല്ലെങ്കില്‍ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്നേക്കാമെന്നും പറഞ്ഞു”

"ജ്ജ്‌ ഇവിടെത്തന്നെ വേണം , ഞാന്‍ രാത്രി വരാം ..,പാടത്താളുണ്ടൈ , ദാ ..ദ്‌ കയ്യില്‍ വെച്ചോ "

കാന്‍സര്‍ ഒരു പകര്‍ച്ചവ്യാധി ആണോ അല്ലയോ എന്നുള്ള വേണുവിന്‍റെ സഹോദരങ്ങളുടെയുംഅമ്മയുടെയും ചര്‍ച്ച എവിടെയുമെത്തിയില്ലെങ്കിലും ,ഒരു കാര്യത്തില്‍ തീരുമാനമായി ,അമ്മിണി വീട്ടില്‍ നിക്കാന്‍ പാടില്ല .

“ഒരു പെണ്‍കുട്ടിയുള്ളതാണിവിടെ , അമ്മിണി വേണോങ്കി ഓള്‍ടെ വീട്ടില്‍ നിക്കട്ടെ , കുട്ടന്‌ ഇവിടെനിന്ന്‌ സ്കൂളില്‍ പോകാല്ലോ"

സൈദാലിക്കയുടെ ബാപ്പയുടെ ബാപ്പ ഉണ്ടക്കിയതാണവരുടെ തറവാട്.
ആറു കൊല്ലമായി അടച്ചിട്ടിരിക്കുന്നു. മൂത്തമകന്‍ ഹംസ പുതിയ വീടു വെച്ചതില്‍പിന്നെ സൈദാലിക്കയും , മക്കളും അവിടേക്ക്‌ താമസം മാറ്റുകയായിരുന്നു.
അടച്ചിട്ടിരിക്കുന്ന തറവാട്ടില്‍ ‍ പഴയ കുറെ സാധനങ്ങളും പിന്നെ പണിക്കാരുടെ പണിയായുധങ്ങളും ആണുള്ളത്‌.എന്തൊക്കെയോ മനസ്സില്‍ കരുതി വീട്ടില്‍ കയറിയ ഉടന്‍ സൈദാലിക്ക ഭാര്യ കദീജയോട് ,

" കൈജാ , ന്താ അന്റെ അഭിപ്രായം , ഇപ്പോ ഓല്ക്കാരുല്ല , ആ ചെക്കന്‍ ത്രകാലം നോക്കീട്ട്‌ ,ഒരസുഖം വന്നപ്പോ , തള്ളേം കൂടി തള്ളി"

" ങ്ങളാരുടെ കാര്യാ പറയണത്‌ "

" മ്മടെ വേണൂന്‍റ്റെ കാര്യം , ഓന്‍ ഇപ്പോ വാടകക്ക്‌ വീട്‌ നൊക്വാ , നമ്മടെ നാട്ടിലെവിടാടീ വാടകക്ക്‌ വീട്‌"

" ന്നാ പിന്നെ ങ്ങക്കോനോട്‌ ഞമ്മടെ തറവാട്ടില്‌ നിക്കാന്‍ പറഞ്ഞൂടേ , അവിടേണെങ്കില്‍ ആളനക്കവുമുണ്ടാകും"

ഇതുകേട്ടതും വല്ലാത്ത ഒരു തിളക്കമായിരുന്നു സൈദാലിക്കയുടെ മുഖത്ത്‌ ,എങ്ങിനെ അവതരിപ്പിക്കും , എന്തൊക്കെ പ്പറയേണ്ടിവരും ,എതിര്‍പ്പെന്തൊക്കെയാവുമെന്നൊക്കെയായിരുന്നു സൈദാലിക്കയുടെ മനസ്സില്‍.

കുറച്ചുദിവസത്തിനു ശേഷം ആശുപത്രിയില്‍നിന്നും വേണുവും കുടുംബവും സൈദാലിക്കയുടെ തറവാട്ടിലേക്ക്‌ താമസം മാറ്റി.ഇതറിഞ്ഞ നാട്ടുപ്രമാണി മാധവന്‍റ്റെ മുന്നറിയീപ്പ്‌

" സൈദാലിക്കാ..ങ്ങളൊന്നൂടെ ആലോചിക്കുന്നതായിരിക്കും നല്ലത്‌ , പണ്ടത്തെകാലമല്ല"

താന്‍റെ സ്വതവെയുള്ള ചിരിയൊടെ സൈദാലിക്കാടെ മറുപടി.

" മാധവാ , അനക്കും ഇനിക്കുമൊക്കെ എത്ര സ്ഥലം വേണം ഒന്നു നീണ്ടുകിടക്കാന്‍? ആറടി, അതു പോരെ ?"

ഇവരുടെ സംസാരം കേട്ടുനിന്ന സുലൈമാനിക്കയുടെ ചോദ്യം

" പറയാന്‍ എളുപ്പമാ , നിങ്ങള്‍ മക്കളോടു ചോദിച്ചോ"

" എടോ സുലൈമാനെ ,ഞാന്‍ പറഞ്ഞാല്‍ മക്കള്‍ കേള്‍ക്കണം, പിന്നെ ആ വീട്‌ എന്റെയാ , ആര്‍ക്കും ഒരവകാശവുമില്ല"കാലങ്കുടയുടെ കമ്പി നിലത്തുകുത്തി സൈദാലിക്ക നടന്നുനീങ്ങി.

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു പ്രഭാതം.

കോളിങ്ങ് ബെല്ലിന്‍റെ ശബ്ദം കേട്ടുണര്‍ന്ന സൈദാലിക്ക വാതില്‍ തുറന്നു.മുറ്റത്ത് വേണുവും അമ്മിണിയും നില്‍ക്കുന്നു.

“അല്ല വേണൂ , ജ്ജ് ന്ന് പണിക്കു പോയില്ലെ , അമ്മിണീ കണാറില്ലല്ലോ ഈ വഴിക്കൊന്നും”

“ഇല്ല സൈദാലിക്ക , ഇന്നു പൊയില്ല ,, വീട്ടില്‍തന്നെ പണി”

“അല്ല ചോദിക്കാന്‍ വിട്ടു , എന്തായി അന്‍റെ വീടുപണി , നിക്കു വയ്യടോ അതോണ്ടാ അവിടേക്കൊന്നും വരാത്തതിപ്പോള്‍“

“ഞങ്ങള്‍ കുടിയിരിക്കലിനു വിളിക്കാന്‍ വന്നതാ , നാളെ എല്ലാരും കൂടി വരണം”

“എല്ലാ പണിയും‍ കഴിഞ്ഞോ അമ്മിണീ?” ഉള്ളില്‍ നിന്നും കദീജുമ്മയുടെ അന്വേഷണം.

“ഇല്ല ഉമ്മാ , തേക്കല്‍ ബാക്കിയുണ്ട്”

“ ന്റ്റെ വേണൂ അതുകൂടി കഴിഞ്ഞിട്ടു പോരെ , അന്നെ ആരെങ്കിലും ഇറക്കിവിട്ടൊ ന്റ്റെ വീട്ടീന്ന്?”

“ അതൊക്കെ അങ്ങോട്ട് നടക്കും ഇക്കാ.”
“ഒക്കെ അന്‍റെ ഇഷ്ടം പോലെ , ഞങ്ങള്‍ രാവിലെ വരാം”

ചായകുടിച്ചു പിരിയുമ്പോള്‍, വേണു തന്‍റെ കണ്ണുകള്‍ തുടക്കുന്നത് കദീജുമ്മ കണ്ടതായി നടിച്ചില്ല.

Monday, April 16, 2007

മികച്ച മലയാളം പോസ്റ്റുകള്‍ക്കുള്ള ഏപ്രില്‍ മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു

പ്രിയ ബൂലോഗരെ,


മികച്ച മലയാളം പോസ്റ്റുകള്‍ക്കുള്ള പ്രതിമാസ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ (http://vidarunnamottukal.blogspot.com) പ്രസിദ്ധീകരിക്കുക. വിടരുന്ന മൊട്ടുകളില്‍ ഇനിയും താങ്കള്‍ അംഗമല്ലെങ്കില്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കായിക വിഭാ‍ഗത്തില്‍ പെട്ട് പോസ്റ്റുകള്‍ http://kayikalogam.blogspot.com/ എന്ന് ബ്ലോഗിലാണ് സമര്‍പ്പിക്കേണ്ട്ത്. ഏപ്രില്‍ മാസത്തെ മത്സരത്തിനുള്ള പോസ്റ്റുകള്‍ 30.4.2007നകം വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. വിജയികള്‍ക്ക് www.mobchannel.com ന്റെ book store സെക്ഷനില്‍ നിന്നും ഇഷ്ടമുള്ള 2 പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം. www.mobchannel.com ന്റെ book storeല്‍ വിശാലമന്‍സ്കന്റെ കൊടകര പുരാണം, നിര്‍മ്മലയുടെ നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി തുടങ്ങിയ പുസ്തകങ്ങളോടൊപ്പം മലയാളത്തിലെ എക്കാലത്തെയും മഹത്തായ ക്ലാസിക്കുകള്‍.... ഒരു ദേശത്തിന്റെ കഥ, ഖസാക്കിന്റെ ഇതിഹാസം, സുന്ദരന്മാരും സുന്ദരികളും, ഇനി ഞാന്‍ ഉറങ്ങട്ടെ തുടങ്ങി നിരവധി പുസ്തകങ്ങളും ലഭ്യമാണ്. നിങ്ങള്‍ക്കാവശ്യമുള്ള പുസ്തകങ്ങള്‍ ഈ സൈറ്റിലൂടെ തിരഞ്ഞെടുക്കാം... പുസ്തകങ്ങള്‍ വി.പി.പി.യായി ഇന്ത്യയിലെവിടെയും ലഭ്ഇക്കുന്നതാണ്. ഇങ്ങനെ പുസ്തക വില്‍പ്പനയിലൂടെ ലഭിക്കുന്ന ലാഭം സമ്മാന രൂപത്തില്‍ നിങ്ങള്‍ക്കു തന്നെ ലഭിക്കുന്നു...........

കൂടാതെ ഒരു മെഗാ സമ്മാനവും നിങ്ങളെ കാത്തിരിക്കുന്നു... 2007 വര്‍ഷത്തെ മികച്ച ബ്ലോഗര്‍ക്കു അവര്‍ക്കിഷ്ടപ്പെട്ട ഓരൊ പുസ്തകം വീതം 2008ലെ എല്ലാ മാസവും നല്‍കും.... മികച്ച ബ്ലോഗര്‍ക്ക് 12 മികച്ച പുസ്തകങ്ങള്‍ തികച്ചും സൌജന്യമായി ലഭിക്കുന്നു.. പ്രതിമാസ മത്സരത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് തന്നെ ആയിരിക്കും ഈ സൂപ്പര്‍ വിജയിയെയും തിരഞ്ഞെടുക്കുക...


ബ്ലോഗു ചെയ്യുവിന്‍.. സമ്മാനങ്ങള്‍ നേടുവിന്‍........

Wednesday, April 11, 2007

മോബ്‌ ചാനെല്‍ അണ്ണാറക്കണ്ണന്മാരേ ക്ഷണിക്കുന്നു .

പ്രിയമുള്ളവരെ . നമ്മുടെ നാടിനും നാട്ടാര്‍ക്കും വേണ്ടി ഒരു കമ്മ്യുണിറ്റി പോര്‍ടല്‍ നിര്‍മ്മിക്കുക എന്ന ആശയം പലരും ചര്‍ച്ച ചെയ്യുകയുണ്ടായീ.ഈ ചര്‍ച്ചകളെ വേദിയില്‍ ഒതുക്കാതേ ജന മധ്യത്തിലേക്കു എത്തിച്ചേര്‍ക്കാനുള്ള വിനീത ശ്രമമാണു http://www.mobchannel.com

2007 അവസാനത്തോടെ സര്‍ക്കാരിതര സ്ഥാപനങ്ങളെ കൂട്ടിയിണക്കി കേരളത്തിന്റെ സമഗ്രമായ ഐ ടി എനേബ്ലിംഗ്‌-ഇല്‍ ആവും വിധം സഹായിക്കുക എന്നതാണു ലക്ഷ്യം . ഐ ടി കൊണ്ടു എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാവുമോ ? തകര്‍ന്ന റോഡുകള്‍ , പട്ടിണി മരണങ്ങള്‍ , കര്‍ഷക ആത്മത്യകള്‍ , രാഷ്ട്രീയക്കാരുടെ അഴിമതികള്‍....ഇല്ലല്ലോ ..എല്ലാ പ്രശ്നങ്ങള്‍ക്കും നമ്മുക്കു പരിഹാരം കാണനാവില്ല .. ആവുന്നതു ചെയ്യാം .അണ്ണാറക്കണ്ണനും തന്നാലായതു എന്നല്ലെ
. ഒരു അണ്ണാറക്കണ്ണനാവാന്‍ താല്‍പര്യം ഉണ്ടോ?
html/flash, Open Lazlo, Java , MySQL , Hibernate , Spring , Struts , AJAX ,Web Service, SOA എന്നിവയെക്കുറിച്ചുള്ള അറിവോ അറിയാനുള്ള ആഗ്രഹമോ മതി.
വരൂ ഞങ്ങള്‍ക്കു ഒരു മെയില്‍ അയക്കൂ .. vidarunnamottukal@gmail.com
ഇതിനു ശമ്പളമില്ല .. പക്ഷേ വരുമാനത്തിന്റെ ഒരു ഭാഗം നിങ്ങളുടെ സേവനത്തിനനുസ്രുതമായീ തീര്‍ച്ചയായും ലഭിക്കും.

ഇന്നത്തെ വികസന സങ്കല്പങ്ങള്‍

വികസനം എന്നത് ഒരു ‘ഭയങ്കര’ സംഭവമാകുന്നു.ഒരു ഷങ്കര്‍ ചിത്രത്തിന്റെ അവസാനം മുളച്ചു പൊന്തിവരുന്ന കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ കാണിച്ചാണ് ഒരു സംസ്ഥാനത്തിന്റെ വികസനം സൂചിപ്പിച്ചിരിക്കുന്നത്. ഓര്‍മയില്ലേ..‘മുതല്‍‌വന്‍‘?

ഇന്ന് നമ്മുടെ ചിന്തകളിലും വികസനം അതു തന്നെയാണ്.നമ്മളങ്ങനെയാണ് പഠിച്ചത്/പഠിപ്പിക്കപ്പെട്ടത്. മണ്ണും,വെള്ളവും,വായുവും വിഷമയമാക്കുന്ന വികസനമാണ് നമുക്ക് ഇപ്പോഴും പഥ്യം.

അങ്ങനെ വികസിച്ചു വരുന്നതിനിടയില്‍ ഞെരിഞ്ഞമര്‍ന്നു പോകുന്ന സാധരണക്കാരുണ്ടാവും-ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലും ചേരികളിലും.പക്ഷേ അവരെ ആര്‍ക്കു വേണം?വികസനത്തിന്റെ വാര്‍പ്പുമാതൃകകളിലൊന്നും അവരില്ലല്ലോ,അവരുടെ ഉന്നമനവും.
ഈ വികസന മാതൃക തൊഴില്‍ സമൂഹത്തേയും വിഭജിച്ചിരിക്കുന്നു.തൊഴിലുകളില്‍ ചിലത് ഒന്നാം കിട, മറ്റു ചിലത് രണ്ടാം കിട.ഈ സമീകരണങ്ങള്‍ പ്രകാരം കര്‍ഷകരും,അദ്ധ്വാനിക്കുന്ന വര്‍ഗ്ഗങ്ങളും രണ്ടാംകിടയോ ഇനി അതിനും താഴെ വല്ല ‘കിട’യും ഉണ്ടെങ്കില്‍ അതോ ആണ്.

മുതലാളിത്തത്തിന്റെ ബാക്കിപത്രമാണല്ലോ ഇത്തരം സങ്കല്പങ്ങള്‍.മുതലാളിത്തത്തിന് ബദലുകളില്ലെന്ന് ആഗോളീകരണം അലമുറയിടുന്ന ഇക്കാലത്ത് ഇടത്-വലത് വ്യത്യാസമില്ലാതെ മുഖ്യധാരാ രാഷ്ടീയം ഈ വഴിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നതില്‍ തീര്‍ച്ചയായും ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഭരണവര്‍ഗ്ഗത്തെ ഈ മനോഭാവം നിയന്ത്രിക്കുന്നതു കൊണ്ടാണ് നര്‍മദ,നന്ദിഗ്രാം-സിംഗൂര്‍ പോലുള്ള പ്രശ്നങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നത്.
ക്രിക്കറ്റ് സം‌പ്രേക്ഷണത്തിന്റെ കാര്യമാണെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്നാട്ടില്‍ ഓര്‍ഡിനന്‍സ് ഇറങ്ങും.എന്നാല്‍ വിദര്‍ഭയിലേയും വയനാട്ടിലേയും കര്‍ഷകര്‍ക്കായി എന്തെങ്കിലും ആശ്വാസ നടപടികള്‍ കൈക്കൊള്ളുന്നത് വര്‍ഷങ്ങള്‍ വച്ചു താമസിപ്പിക്കുകയും ചെയ്യും.മുന്‍‌ഗണനകളില്‍ വന്ന മാറ്റമാണ് ഇതിനു കാരണം.

കാര്‍ഷിക മേഖല കുത്തുപാളയെടുത്ത് നില്‍ക്കുമ്പോഴും ഗവര്‍മെന്റ് ശ്രദ്ധിക്കുന്നത് ഒന്‍പത് ശതമാനം സാമ്പത്തിക വളര്‍ച്ച നേടാനാണ്.സെന്‍സെക്സിന്റെ ഉയര്‍ച്ച താഴ്ചകളിലാണ് രാജ്യത്തിന്റെ ഭാവിയെന്ന് ചില സാമ്പത്തിക വിചക്ഷണന്മാരും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു.ഇനി ഒന്‍പത് ശതമാനമെന്ന ‘ഹലാക്ക്’ കൈവരിച്ചു എന്ന് കരുതുക,അപ്പോള്‍ ഇന്നാട്ടില്‍ എന്തു സംഭവിക്കും?
ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.
സമ്പന്ന-ദരിദ്ര അന്തരം കൂടുതല്‍ വര്‍ദ്ധിക്കുമെന്നേ ഉള്ളൂ.

മനുഷ്യനെ കൊലക്കു കൊടുക്കാത്ത,എല്ലാവരുടേയും ഭക്ഷണവും,സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന വികസന മാതൃകകളുണ്ടെന്ന് അതായത് ആഗോളീകരണത്തിന് ബദലുകളുണ്ടെന്ന് സ്ഥാപിക്കാന്‍ ജനങ്ങളുടെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടല്‍ ആവശ്യമാണ്.

Tuesday, April 10, 2007

നീലപൊന്‍മാന്‍

നീലപൊന്‍മാനേ... എന്റെ നീലപൊന്‍മാനേ.....

എത്ര നല്ല വരികള്‍... ഈ മലയാള സിനിമാഗാനം ആസ്വദിക്കത്തവരായി ആരും തന്നെ ഈ ഭൂമിമലയാളത്തില്‍ ഉണ്ടാവില്ല.എന്നാല്‍ ഞാന്‍ അവറാന്‍കുട്ടി ഈ ഗാനത്തെ അത്യധികം വെറുക്കുന്നു.ഇനി ഒരിക്കലും കേള്‍ക്കരുതെന്നാഗ്രഹിക്കുന്നു.അവറാന്‍കുട്ടി ഇത്ര കഠിനഹൃദയനോ എന്നു നിങ്ങള്‍ ചോദിച്ചേക്കാം.ഒരു നല്ല ഗാനം ആസ്വദിക്കാനുള്ള കഴിവ്‌ നഷ്ടപ്പെട്ട, മുരടിച്ച മനസ്സാണോ അവറാന്‍കുട്ടിയുടേത്‌? ഉത്തരം 'അല്ല' എന്നു തന്നെ. എന്നിരുന്നാലും നീലപൊന്മാനേ എന്ന ഗാനം അവറാന്‍കുട്ടിയ്ക്ക്‌ വെറുപ്പാണ്‌.

എടാ കൂവെ... വെറുതെ വാചകം അടിക്കാതെ കാരണം എന്താന്നുവെച്ചാല്‍ പറഞ്ഞിട്ട്‌ സ്ഥലം കാലിയാക്കാന്‍ നോക്ക്‌. വെറുതെ ഞങ്ങളെ ടെന്‍ഷന്‍ അടിപ്പിക്കാതെ.... എന്നു നിങ്ങള്‍ പറയുന്നതിനുമുന്‍പ്‌ ആ കഥ ഞാന്‍ പറയാം.

ഏകദേശം ഒരു ഒന്നൊന്നര പതിറ്റാണ്ടിനുമുന്‍പ്‌ അവറന്‍കുട്ടി അല്‍പസ്വല്‍പ്പം പ്രാവീണ്യമുണ്ടായിരുന്ന ഗണിതശാസ്ത്രത്തില്‍ ഒരു ബിരുദമെങ്കിലും ഇരിക്കട്ടെ എന്ന് വിചാരിച്ച്‌ കോട്ടയം ഗവ. കോളെജില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന കാലം.(ആക്കാലത്ത്‌ പൊതുവെ കണക്കു പഠിക്കുന്നവരെ മൂരാച്ചികളും, മുരടന്‍മാരും പിന്നെയും പറഞ്ഞാല്‍ വികടന്‍മാരും ആയികണ്ടിരുന്നു. ഗണിതശാസ്ത്രത്തില്‍ തോറ്റു തൊപ്പിയിടാതെ ഇരിക്കുന്നതിനായി അടുത്ത പരീക്ഷയില്‍ എന്തു പരീക്ഷണം നടത്തണം എന്നലോചിച്ച്‌ സൂത്രങ്ങളും സൂത്രവാക്യങ്ങളും ഒക്കെ എപ്പോഴും മനസ്സില്‍ കൂട്ടുകയും കിഴിക്കുകയും ചെയ്തുകൊണ്ട്‌ സാഹിത്യ സാംസ്കാരിക പഞ്ചാരയടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ അടങ്ങിയൊതുങ്ങികഴിഞ്ഞിരുന്ന ഞങ്ങളെ അങ്ങിനെ കണ്ടിരുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.)

ഞങ്ങള്‍ 'സയന്റിസ്റ്റുകള്‍' എണ്ണത്തില്‍ കുറവായിരുന്നതിനാല്‍ (മാത്‌സ്‌, ഫിസിക്‌സ്‌, ജിയോളജി, ബോട്ടണി ആദിയായവ) എല്ലാവരും ചേര്‍ന്നോരുമിച്ചാണ്‌ ഇംഗ്ലീഷ്‌ ക്ലാസ്സുകള്‍ നടത്തിയിരുന്നത്‌. ആയതിലേക്കായി ഇംഗ്ലീഷ്‌ ക്ലാസ്സുള്ള ദിവസം പല ദിക്കുകളില്‍ നിന്നും ഒാരോ ചെറിയ പ്രകടനങ്ങളായി പുറപ്പെട്ട്‌ അവസാനം മെയിന്‍ ബില്‍ഡിങ്ങിലെ രണ്ടാംനിലയിലുള്ള അഞ്ചാം നമ്പര്‍ ഹാളില്‍ ഞങ്ങള്‍ സമ്മേളിക്കുമായിരുന്നു. ഇംഗ്ലീഷ്‌ ഡ്രാമ പഠിക്കുവാനുണ്ടായിരുന്നത്‌ ഷേക്സ്‌പിയറിന്റെ വിഖ്യാതമായ 'മാക്‍ബത്‌' ആയിരുന്നു.പഠിപ്പിച്ചിരുന്നതോ..ഏവര്‍ക്കും പ്രിയങ്കരനായിരുന്ന പ്രഫ. ഗീവര്‍ഗീസും. ഒരിക്കലും മുടങ്ങാതെ എല്ലാവരും അതീവ താല്‍പര്യത്തോടെ സാറിന്റെ ക്ലാസ്സില്‍ പങ്കെടുത്തിരുന്നു.

ഇങ്ങനെ കുറെ നാളുകള്‍ സന്തോഷത്തോടെ കഴിഞ്ഞുപോയി.മാക്‍ബത്‌ പഠിച്ചതുകൊണ്ടാണോ അതോ സുന്ദരവും സുരഭിലവുമായ കോളെജ്‌ ജീവിതം പതിയെ തലയ്ക്ക്‌ പിടിച്ചതുകൊണ്ടാണോ എന്ന് അറിഞ്ഞുകൂടാ ഞങ്ങളില്‍ പലരുടെയും ഹൃദയങ്ങള്‍ പതിയെ അലിയാന്‍ തുടങ്ങി. സാഹിത്യവും സംഗീതവും, പ്രേമവും അങ്ങിനെ എല്ലാം എല്ലാംഹൃദയങ്ങളില്‍ ചേക്കേറാന്‍ തുടങ്ങി. പലരും വെറും സാദാ കോളേജ്‌ കുമാരന്മാരായി. അവറാന്‍കുട്ടിയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല.

തനിക്കു സംഭവിച്ച ഈ മാറ്റം അവറാന്‍കുട്ടി തിരിച്ചറിഞ്ഞത്‌ പെട്ടെന്നുണ്ടായ ഒരു സംഭവത്തോടെയാണ്‌.ഡിസംബറിലെ ഒരു തണുത്ത പ്രഭാതം. പതിവുപോലെ അവറാന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒരു പറ്റം 'കുമാരന്മാര്‍'മെയിന്‍ ബില്‍ഡിംഗ്‌ ലക്ഷ്യമാക്കി നീങ്ങുന്നു - രണ്ടാം നിലയിലേക്കുള്ള ഗോവണിപ്പടികളില്‍ കാലെടുത്തുവെച്ചതും അവറാന്‍കുട്ടിയിലെ യുവ ഗായകന്‍ ഉണര്‍ന്നതും ഒരുമിച്ചായിരുന്നു. പിടക്കോഴികളെ കണ്ട പൂവന്‍ കൂവാനൊരുങ്ങുന്നതുപോലെ - കഴുത്തുചെരിച്ച്‌, കണ്ഠശുദ്ധി വരുത്തി പരിസരം മറന്ന് നിന്നനില്‍പ്പില്‍ അവറാന്‍കുട്ടി ഒരു പാട്ടുപാടി.

"നീലപൊന്‍മാനേ ... എന്റെ നീലപൊന്‍മാനേ...

"നാലുവരി തികച്ചുപാടിയില്ല അതിനുമുന്‍പ്‌ ഗോവണിയുടെ മുകളില്‍ നിന്നും:
"എന്താടാ.... നിനക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങന്മാരും ഒന്നും ഇല്ലേ?....

അവറാന്‍കുട്ടിയുടെ കൂട്ടത്തില്‍ നിന്നാരോ മറുപടി:"ഇല്ല മോളേ.. അവരെല്ലാം രാവിലെ ഒരു കല്യാണത്തിന്‌ പാലായ്ക്ക്‌ പോയിരിക്കുകയാ.

"ങ്‌ഹാ... അത്രയ്ക്കായോ... കുറെ നേരമായല്ലോ പുറകെ നടന്നു കളിയാക്കുന്നല്ലേ. ഞാനിത്‌ കംപ്ലയിന്റ്‌ ചെയ്യും.

സ്ഥലകാലബോധം വീണ്ടെടുത്ത്‌, കണ്ണുചിമ്മിത്തുറന്ന് അവറാന്‍-കുട്ടി നോക്കി.തൊട്ടുമുന്‍പില്‍ അതാ ഒരു സുന്ദരി പൊന്‍മാന്‍. അല്ല ഒരു പെണ്‍മാന്‍....നീലചുരിദാറിട്ട്‌.. ഹാ എന്താ തിളക്കം. എന്തൊരു ഭംഗി. കൂട്ടത്തില്‍ രണ്ട്‌ തോഴിമാരും.

പെണ്മാന്റെ കണ്ണില്‍ നിന്നും തീ പാറി. രൂക്ഷമായ ഒരു തുറിച്ചുനോട്ടം. പക്ഷെ അവറാന്‍കുട്ടി അതൊന്നും അപ്പോള്‍ അത്ര കാര്യമാക്കിയില്ല.

ക്ലാസ്സില്‍ എത്തി അല്‍പ്പസമയത്തിനകം അതാ പ്രഫസറോടൊപ്പം, പ്യൂണിനേയും കൂട്ടി ആ നീലപൊന്‍മാന്‍ വാതിലില്‍ പ്രത്യക്ഷപ്പെടുന്നു. പെട്ടെന്നൊരു തിരിച്ചറിയല്‍ പരേഡ്‌. നിമിഷങ്ങള്‍ക്കകം അവറാന്‍കുട്ടിയെ കസ്റ്റഡിയില്‍ എടുത്ത്‌ പ്യൂണ്‍ പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക്‌... മുന്‍പില്‍ നീലപൊന്‍മാന്‍. പിന്‍പില്‍ തോഴിമാരകമ്പടി.

കോടതി കൂടി.. ദൃക്‌സാക്ഷികളായി രണ്ടുതോഴിമാരുണ്ടായിരുന്നതുക്കൊണ്ടവണം വിചാരണ പെട്ടെന്നു തീര്‍ന്നു. അവറാന്‍കുട്ടി ചെയ്ത കുറ്റം:ഇവന്‍ ഒരു സ്ഥിരം ശല്യക്കാരനാണ്‌. കുറെ നാളായി പുറകെ നടന്നു ശല്യം ചെയ്യുന്നു. ഇന്നു രാവിലെ സ്റ്റെയെര്‍കേസിന്റെ ചുവട്ടില്‍ വെച്ച്‌ എല്ലാവരും കേള്‍ക്കെ അപമാനിച്ചു. "എന്റെ കര്‍ത്താവേ".... അവറാന്‍കുട്ടി പരിസരം മറന്ന് നിലവിളിച്ചുപോയി. സ്ത്രീത്വത്തെ അപമാനിക്കുകയോ അതായത്‌ പീഠനം എന്നോ. മനസ്സാ വാചാ കര്‍മണാ ചെയ്യാത്ത കുറ്റമാണ്‌ തന്റെമേല്‍ ആരോപിക്കപ്പെടുന്നതെന്ന് അവറാന്‍കുട്ടിയ്ക്‌ മനസ്സിലായി. പ്രതിഭാഗത്തുനിന്നും സാക്ഷികളോ വാദഗതികളോ ഉണ്ടായിരുന്നില്ല.

(ആന്നൊന്നും കേരളത്തില്‍ 'സ്ത്രീപീഡനം' എന്ന പരിപാടി നിര്‍വചിക്കപ്പെട്ടിരുന്നില്ല... കോളെജുകളില്‍ പീഡനക്കമ്മറ്റികളും നിലവിലില്ലായിരുന്നു. അതുകൊണ്ടുതന്നെ ശിക്ഷ അത്ര കടുത്തതാവാനും സാധ്യതയില്ല എന്ന ഒരു ചെറിയ ആശ്വാസം മാത്രമേ അവറാന്‍കുട്ടിയ്ക്കുണ്ടായിരുന്നുള്ളു).രക്ഷപ്പെടാന്‍ എന്താണൊരു വഴി? അവസാനം പ്രിന്‍സിപ്പാള്‍. തന്നെ മൊഴിഞ്ഞു.

"താന്‍ ആ പെണ്‍കുട്ടിയോട്‌ മാപ്പു പറഞ്ഞിട്ട്‌ ഇനി ഇതൊന്നും മേലാല്‍ ആവര്‍ത്തിക്കില്ലാ എന്ന് എഴുതിത്തന്നിട്ട്‌ പൊയ്ക്കൊ".

....സര്‍, ഞാന്‍ മാപ്പു പറയാം...ആദ്യമായി കാണുന്ന കുട്ടിയാണ്‌. മനപ്പൂര്‍വം ഒന്നും ചെയ്തിട്ടില്ല. എന്നാലും എന്തിനാണ്‌ അത്‌ എഴുതിത്തരുന്നത്‌. സര്‍, സദാചാരം മാത്രമേ എനിക്ക്‌ കൈമുതലായുള്ളൂ. എന്റെ ഹിസ്റ്ററി പരിശോധിച്ചാല്‍ മനസിലാകും ഞാന്‍ ഒരു കുഴപ്പക്കാരനേ അല്ലാ എന്ന്.

"തന്റെ ഒരു ഹിസ്റ്ററിയും എനിക്ക്‌ കേള്‍ക്കേണ്ട. തന്‍ വേഗം എഴുതിക്കൊടുത്തിട്ട്‌ പോകാന്‍ നോക്ക്‌"

ഇനി രക്ഷയില്ലാ...അവറാന്‍കുട്ടി നിസ്സഹായനായി ചുറ്റും നോക്കി. പിന്നെ തിരിഞ്ഞ്‌ 'പൊന്‍മാനോടും ചുറ്റുമുള്ളവരോടും ഇങ്ങനെ പറഞ്ഞു."എന്റെ പൊന്നു പെങ്ങളേ, അനിയത്തിപ്രാവുകളെ, സാറന്മാരേ.. മനപ്പൂര്‍വം ഒന്നും ചെയ്തിട്ടില്ല. കളിയാക്കണമെന്നോ,ഉപദ്രവിക്കണമെന്നോ ഉദ്ദേശിച്ചിരുന്നില്ല. ഒരബദ്ധം പറ്റിയതാണ്‌. അറിയാതെ പാടിയ ഒരു പാട്ടാണ്‌. കുട്ടി ഇന്ന് നീല ചുരിദാറിടുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ക്ഷമി..... ഇനി മേലാല്‍ ഈ പാട്ടെന്നല്ല 'നിറമുള്ള' ഒരു പാട്ടും ഈ അവറാന്‍ കുട്ടി പാടുകയില്ല"

നടപടിക്രമങ്ങള്‍ വേഗം തീര്‍ന്നു..അങ്ങിനെ ആദ്യമായി കോളെജിലെ പൂവാലന്‍മാരുടെ ലിസ്റ്റില്‍ കെ.അവറാന്‍കുട്ടി എന്ന പേര്‍ എഴുതിചേര്‍ക്കപ്പെട്ടു. പൊന്‍മാന്‍ സമാധാനത്തോടെ ക്ലാസ്സിലേയ്ക്ക്‌ തോഴിമാരോടോപ്പം മടങ്ങി.....പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ അവറാന്‍കുട്ടി ഒരു ശപഥം ചെയ്തു. ഇനി മേലാല്‍ മലയാളത്തിലെ പഴയതോ പുതിയതോ ആയ ഒരു പ്രണയ ഗാനവും മരിക്കുന്നതുവരെ ഉറക്കെ എന്നല്ല കുളിമുറിയില്‍ പോലും പാടില്ല എന്ന്‌.

വിഷണ്ണനായി, ഇംഗ്ലിഷ്‌ ക്ലാസ്സിലേയ്ക്ക്‌ പോകാന്‍ കഴിയാതെ, തന്റെ സഹപാഠികളെ അഭിമുഖീകരിക്കാനാവാതെ അവറാന്‍കുട്ടി എന്ന രെജിസ്റ്റേര്‍ഡ്‌ പൂവാലന്‍ കോളെജില്‍ നിന്നും വെളിയിലേക്കിറങ്ങി നടന്നു.... എങ്ങോട്ടെന്നില്ലാതെ....

വാല്‍ക്കഷണം: അവറാന്‍കുട്ടി നിരപരാധിയാണെന്ന് പിന്നീട്‌ ബോധ്യപ്പെട്ട ആ 'നീലപൊന്‍മാന്‍' താമസിയാതെ തന്നെ അവറാന്‍കുട്ടിയുടെ മാത്രം പൊന്‍മാനാവുകയും ഇണക്കിളികളെപ്പോലെ രണ്ടുപേരും കാമ്പസില്‍ പറന്നു നടക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തിനുശേഷം കോളേജ്‌ അവസാനിച്ചപ്പോള്‍ അവറാന്‍കുട്ടിയെ തനിച്ചാക്കി ആ പൈങ്കിളി മറ്റേതോ കൂടുംതേടി എങ്ങോട്ടോ പറന്നു പോയി...

വയനാടന്‍ മണ്ണിലൂടെ....


ഷാജു എന്ന ഗൈഡ്..
ഈസ്റ്റര്‍ തലേന്ന് ശനിയാഴ്ച്ച..റബറിലകള്‍ വീണുറങ്ങുന്ന തോട്ടുമുക്കം പ്രഭാതത്തില്‍ 6:00 മണിക്കുള്ള 'അമ്പാടി' ബസ്സില്‍ ഞാന്‍ വയനാടന്‍ മണ്ണിലേക്കുള്ള യാത്ര ആരംഭിച്ചു..തലേന്നു തന്നെ കല്‍പ്പറ്റയില്‍ വന്നു തമ്പടിച്ചിട്ടുള്ള എന്റെ ബാംഗ്ലൂര്‍ സഹപ്രവര്‍ത്തകര്‍ക്കു വഴികാട്ടിയാവുക എന്നതാണു എന്റെ ലക്ഷ്യം.ബസ്സില്‍ യാത്രക്കാര്‍ വളരെ കുറവായിരുന്നു. കൂമ്പാറക്ക്‌ ടിക്കറ്റ്‌ എടുത്തു. 20 മിനിറ്റ്‌ യാത്രക്കു ശേഷം ബസ്‌ കൂമ്പാറ എന്ന കൊച്ചു കുടിയേറ്റ ഗ്രാമത്തില്‍ എത്തി.കോഴിക്കോട്‌ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ വേണ്ടിയാവണം ചൂരല്‍ കൊട്ടകള്‍ ബസ്സിനു മുകളിലേക്കു കയറ്റുന്ന യാത്രക്കാരെ കണ്ടു.
കക്കാടംപൊയ്യില്‍ എന്ന മനോഹരമായ 'ടൂറിസ്റ്റ്‌' കേന്ദ്രത്തില്‍ നിന്നും പുറപ്പെടുന്ന സുല്‍ത്താന്‍ ബത്തേരി വരെയുള്ള 'ആനവണ്ടി ലിമിറ്റഡ്‌ സ്റ്റോപ്‌' 6:25 നു തന്നെ കൂമ്പാറ സ്റ്റോപ്പില്‍ എത്തി. വഴിയരികിലൂടെ കയ്യില്‍ കൊന്തയും,മനസ്സില്‍ ഭക്തിയുമായി പള്ളികളിലേക്കു നടന്നു പോവുന്നവര്‍ ബസ്സിനു വഴിമാറികൊടുക്കുന്നതു കാണാം..
ടാപ്പിങ്ങ്‌ കത്തിക്കൊപ്പം ഒരു പാലരുവി പോലൊഴുകി വരുന്ന റബര്‍മരങ്ങള്‍ക്കിടയിലൂടെ..നിരവധി യാത്രക്കാരെ കയറ്റിയും കുറേപ്പേരെ ഇറക്കിയും കുടിയേറ്റ ഗ്രാമങ്ങളായ തിരുവമ്പാടി,കൂടരന്‍ഞ്ഞി,വേനപ്പാറ,കോടഞ്ചേരി,ഈങ്ങാപ്പുഴ എന്നീ പ്രദേശങ്ങള്‍ പിന്നിട്ട്‌ അടിവാരത്തെത്തി.
ഇനി അങ്ങോട്ട്‌ വയനാടന്‍ ചുരം ആണു..12 കിലോമീറ്റര്‍ നീളത്തില്‍ കോഴിക്കോട്‌ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ചുരം താമരശ്ശേരിച്ചുരം എന്ന പേരിലും അറിയപ്പെടാറുണ്ട്‌..
വളഞ്ഞും പുളഞ്ഞും നിരവധി മലകള്‍ക്കിടയിലൂടെ കടന്നു പോവുന്ന ആ ചുരം റോഡിലൂടെ പലതവണ പോയിട്ടുണ്ടെങ്കിലും മനസ്സില്‍ ഒരിക്കലും മടുപ്പു തോന്നിക്കാറില്ല.9 ാ‍ം വളവും കഴിഞ്ഞു ലക്കിടിയിലെ വലിയ കവാടം കടന്നു ബസ്‌ വയനാട്‌ ജില്ലയില്‍ പ്രവേശിച്ചു..

***************
കുറുവാ ദ്വീപിലേക്കാണു ആദ്യ യാത്ര.കല്‍പ്പറ്റ ടൗണില്‍ തന്നെയുള്ള ഒരു ഹോം സ്റ്റേയില്‍ ആണു എന്റെ സഹപ്രവര്‍ത്തകര്‍ താമസിക്കുന്നത്‌. തലേദിവസത്തെ അധ്വാനം ( എടക്കല്‍ ഗുഹ,മീന്മുട്ടി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശ്ശിച്ചു ) നല്‍കിയ ക്ഷീണവും,ആലസ്യവും വകവെയ്ക്കാതെ എല്ലാവരും കുറുവാദ്വീപിലേക്കുള്ള യാത്രക്കുവേണ്ടി ഒരുങ്ങിയിരിക്കുകയായിരുന്നു.

മാര്‍ട്ടിന്‍ ലോപസ്‌ എന്ന കൊച്ചിക്കാരന്‍ ആതിഥേയന്റെ അടുക്കളയില്‍ വിരിഞ്ഞ സ്വാദുള്ള അപ്പവും,മുട്ടസ്റ്റ്യൂവും കഴിച്ച്‌ 14 പേര്‍ അടങ്ങുന്ന സംഘം കുറുവാദ്വീപ്‌ ലക്ഷ്യമാക്കി യാത്ര തിരിച്ചു.

മാനന്തവാടിയില്‍ നിന്നും ഏകദേശം 17 കിലോമീറ്റര്‍ മാറി കബനീ നദിക്കരയില്‍ 950 ഏക്കറോളം വ്യാപിച്ച്‌ കിടക്കുന്ന കുറുവാദ്വീപ്‌ വൈവിധ്യമാര്‍ന്ന ജൈവ സമ്പത്ത്‌ കൊണ്ട്‌ സമ്പന്നമാണു..കല്‍പറ്റയില്‍ നിന്നും പനമരം വഴി കൊയ്‌ലേരി എന്ന കുടിയേറ്റ ഗ്രാമത്തിലൂടെ കുറുവാദ്വീപിലെത്താം.കുറച്ചുകാലം മുന്‍പ്‌ വരേയും നാടന്‍ ലഹരി നിറഞ്ഞൊഴുകിയിരുന്ന ഈ മനോഹരമായ കാനന ഏകാന്തത നാഗരികതയുടേതായ പുത്തന്‍ തുടിപ്പുകളുടെ മനം കുളിര്‍പ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്നു.

വയനാട്‌ ജില്ലാ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ കുറുവാദ്വീപിനെ ടൂറിസം മാപ്പുകളില്‍ ഇടം നേടിക്കൊടുക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ഫലവത്താകുന്നു എന്നു വെളിപ്പെടുത്തുന്നതായിരുന്നൂ പാര്‍ക്കിംഗ്‌ ലോട്ടില്‍ കണ്ട അന്യസംസ്ഥാന വാഹനങ്ങലുടെ നീണ്ട നിര.ഉച്ചഭക്ഷണത്തിനു വേണ്ട ഏര്‍പ്പാടുകള്‍ അവിടെത്തന്നെയുള്ള ഒരു ചെറിയ ഹോട്ടലില്‍ ചെയ്തതിനുശ്ശേഷം 10 രൂ അടച്ച്‌ ബോട്ട്‌ കടവിലേക്ക്‌ നടന്നൂ.

കബനീ നദീ മുറിച്ച്‌ കടന്ന് ഞങ്ങള്‍ കുറുവാ ദ്വീപിന്റെ കാനനഭംഗിയിലേക്കു അലിഞ്ഞു ചേര്‍ന്നു.ടൂറിസം വകുപ്പിന്റെ കൗണ്ടരില്‍ നിന്നും ടിക്കറ്റ്‌ എടുത്ത്‌ ഷാജു എന്നു പേരുള്ള ഒരു വഴികാട്ടിയോടൊപ്പം കാടിനുള്ളിലൂടെ നടക്കാന്‍ ആരംഭിച്ചു. വീണു കിടക്കുന്ന മരങ്ങള്‍ക്കു മുന്നിലും, മുളക്കൂട്ടങ്ങള്‍ക്കരികിലും നിന്ന് മതിയാകുവോളം ക്യാമറ ക്ലിക്‌ ചെയ്ത്‌ ഞങ്ങള്‍ നടന്നു നീങ്ങി.

കുറുവാദ്വീപിനെക്കുറിച്ച്‌ വാചാലനായ ഷാജു, ദ്വീപിനെ ചുറ്റികിടക്കുന്ന കബനീ നദിയെക്കുറിച്ചും,അപൂര്‍വ ജൈവ സമ്പത്തിനെക്കുറിച്ചും, സഞ്ചാരികള്‍ ഉപേക്ഷിച്ച്‌ പോവുന്ന പ്ലാസ്റ്റിക്‌ അവശിഷ്ടങ്ങളെക്കുറിച്ചും ഒക്കെ സംസാരിച്ചു.കുറുവാദ്വീപ്‌ ഇന്റര്‍നെറ്റില്‍ ഉണ്ട്‌ എന്ന വലിയ അറിവും ആ നല്ലവനായ ഗൈഡ്‌ ഞങ്ങള്‍ക്ക്‌ പകര്‍ന്നു നല്‍കി. ബ്ലോഗില്‍ വരും എന്ന മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഒരു ഫോട്ടോ എടുക്കാനുള്ള അവസരം ഉണ്ടാക്കി തന്നു. ഗോത്രവര്‍ഗ്ഗങ്ങള്‍ ചേര്‍ന്നു രൂപീകരിച്ച സൊസൈറ്റി വഴി തിരഞ്ഞെടുക്കപ്പെട്ട കാടിന്റെ സംരക്ഷകരില്‍ ഒരാളാണു ഷാജു.തമിഴ്‌നാട്ടില്‍ നിന്നും, ബാംഗ്ലൂരില്‍ നിന്നും വന്ന ധാരാളം കുടുംബങ്ങളെ അവിടെ കാണാന്‍ കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ സീസണ്‍ കാലം ഒക്റ്റോബര്‍ മുതല്‍ ഫെബ്രുവരി വരെയാണെന്നു ഷാജു പറഞ്ഞു.

കടുത്ത വേനലിന്റെ വരവറിയിച്ചു കൊണ്ട്‌ കബനീ നദിയും കൈവഴികളും വറ്റിത്തുടങ്ങിയിരിക്കുന്നു.എങ്കിലും ചൂടൊന്നു തണുപ്പിക്കാന്‍ കാട്ടുചോലകളില്‍ കുളിക്കാനിറങ്ങിയവരില്‍ ധാരാളം പേര്‍ ഉണ്ടായിരുന്നൂ.
മുളകള്‍ പ്രണയാതുരരായി മറ്റു മുളംചില്ലകളെ ഉമ്മവെയ്ക്കുന്നശബ്ദവും, പേരറിയാത്ത പക്ഷികളുടെ ഈണങ്ങളും, കുളിരു തേടി വന്ന മനുഷ്യരുടെ ആര്‍പ്പുവിളികളും എവിടേയും കേള്‍ക്കാം.കൂടെ..മലയാളത്തിലുള്ള തെറികളും,കമന്റുകളും..ഞങ്ങളുടെ സംഘത്തിലുള്ള സ്ത്രീജനങ്ങളെ നോക്കിയുള്ള ചില കമന്റുകള്‍ മാനസികരോഗികളുടെ വിലാപങ്ങളായി മാത്രം കരുതി മുന്നോട്ട്‌ നീങ്ങി. കാടിന്റെ പവിത്രതയെ നശിപ്പിക്കുന്ന വിധത്തിലുള്ള ചില 'എന്‍ജോയ്‌മന്റ്‌ സംഘങ്ങളെ' യും അവിടെ കാണാന്‍ കഴിഞ്ഞു. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം..(കാടുകളെ നമുക്കാവിശ്യം, മദ്യപിക്കാന്‍ ഒരിടം എന്നത്‌ മാത്രമാണെന്നു തോന്നിപ്പോകുന്നു..)

കബനീ നദിയുടെ കൈവരികളില്‍,പാറക്കൂട്ടങ്ങള്‍ സാഹസികമായ്‌ മുറിച്ച്‌ കടന്നുള്ള യാത്ര നീണ്ട്‌ 4 മണിക്കൂര്‍ നേരം മടുപ്പറിയിക്കാതെ കടന്നു പോയി..ഇനി ബാണാസുരസാഗര്‍ ഡാം സൈറ്റിലേക്ക്‌,വീണ്ടും ഒരു വേനലിനു മുന്‍പെ തിരിച്ച്‌ കുറുവാദ്വീപിലേക്കു വരുമെന്നു മനസ്സിനെ സാന്ത്വനിപ്പിച്ച്‌ കൊണ്ട്‌ ഞങ്ങള്‍ മടങ്ങി.


കൂടുതല്‍ ചിത്രങ്ങള്‍ക്ക് ചിത്രക്കൂട് സന്ദര്‍ശ്ശിക്കുക : (http://chithrakkudu.blogspot.com/2007/04/blog-post_10.html)





Monday, April 9, 2007

മാര്‍ച്ച് മാസത്തെ സമ്മാനം ലഭിച്ച പോസ്റ്റുകള്‍

www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച ബ്ലോഗ്പോസ്റ്റുകള്‍ക്കുള്ള സമ്മാനം ലഭിച്ച ബ്ലോഗുകള്‍ അറിയാന്‍ ഇവിടെ ഞെക്കുക..............വളരെ കടുത്ത മത്സരമായതിനാല്‍ കഥ, കവിത വിഭാഗങ്ങളില്‍ തീരുമാനമെടുക്കുക അഗ്നിപരീക്ഷ തന്നെയായിരുന്നു. അതുകൊണ്ടു തന്നെ സമ്മാനം ലഭിക്കാത്ത പോസ്റ്റുകള്‍ നിലവാരത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് പ്രത്യേകം സൂചിപ്പിക്കുന്നു.

മത്സരങ്ങളില്‍ പങ്കെടുത്തവരുടെ അഭിപ്രായം പരിഗണിച്ച് ഇത്തവണ സമ്മാനഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഇത്തവണ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതെങ്കിലും 2 പുസ്തകങ്ങള്‍ www.mobchannel.com bookstoreല്‍ നിന്നും വിജയികള്‍ക്കു ലഭിക്കുന്നതാണ്. വിശാലമനസ്ക്കന്റെ കൊടകരപുരാണവും, വിവിധ അവാര്‍ഡുകള്‍ നേടിയ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളും‍ ഇവിടെ ലഭ്യമാണ്. ജനകീയ ചാനലായ www.mobchannel.com ന്റെ ആദ്യ സംരഭമായ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറിലൂടെ ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍ വി.പി.പി. ആയി ഇന്ത്യയിലെവിടെയും ലഭിക്കുന്നതാണ്. മലയാള ഭാഷയെ സ്നേഹിക്കുന്ന മറുനാട്ടിലുള്ളവര്‍ ഈ സൌകര്യം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഏപ്രില്‍ മാസം വി.പി.പി. ചാര്‍ജ്ജ് ഈടാകുന്നില്ലെന്ന വിവരവും സസന്തോഷം സൂചിപ്പിക്കട്ടെ. ഇതിലൂടെ ലഭിക്കുന്ന ലാഭം മുഴുവന്‍ നിങ്ങള്‍ക്കു തന്നെ തിരിച്ചു ലഭിക്കും എന്നുള്ളതു കൊണ്ട് ഈ സംരംഭം വിജയിപ്പിക്കുവാന്‍ എല്ലാവരും മുന്നോട്ടു വരിക....ഈ പ്രസ്ഥാനത്തില്‍ പങ്കാളികളാകുക..

Wednesday, April 4, 2007

ജിന്‍സി എന്ന സുഹ്റ്ത്തിന്‍റെ വീട്ടില്‍

ജിന്‍സി എന്ന സുഹ്റ്ത്തിന്‍റെ വീട്ടില്‍ പോയി. റബ്ബര്‍ മരങ്ങള്‍ക്കും പേരറിയാത്ത കുറേ വള്ളികള്‍ക്കുമിടയിലെ അവളുടെ സ്വര്‍ഗം. ജപമാലയില്‍ ജീവിതം മറിച്ചു തീര്‍ക്കുന്ന ഒരു വല്യമ്മയുണ്ട് അവിടെ.മഴക്കാലത്ത് വെള്ളം കുത്തിയൊലിക്കാറുള്ള ചാലുകള്‍ക്കിടയിലൂടെ ഞങ്ങള്‍ കുറെ നടന്നു. ഒരു ചെരിവിലേക്ക് ചാഞ്ഞ് ഭൂമിയില്‍ വേരിറക്കി നില്‍ക്കുന്ന കരിമ്പാറകളിലൊന്നില്‍ ഇരുന്നു. വെറ്റില വള്ളികളില്‍ തട്ടി ചുകന്ന കാറ്റ് ഞങ്ങളെ തൊട്ടു പോയി.അവള്‍ സ്കൂളിലെ ജോലിയെക്കുറിച്ചും അതിലെ കൌതുകങ്ങളെക്കുറിച്ചും ആരാഞ്ഞു. ഞാന്‍ വെറുതെ കുറെ കള്ളം പറഞ്ഞു. അരുതാത്തതെന്തോ അവള്‍ക്കെന്നോട് പറയാനോ ചോദിക്കാനോ മുട്ടുന്നുണ്ടെന്ന് തോന്നി. എന്തെന്ന് ചോദിച്ചില്ല.അവരുടെ കിണറ്റിലെ വെള്ളത്തിനു കൂജയുടെ ചുവയാണ്. ടൌണില്‍ നിന്നു വാങ്ങിയ മിനറല്‍ വാട്ടറിന്‍റെ ബോട്ടിലിലെ വെള്ളം കളഞ്ഞ് അതില്‍ കിണറ്റുവെള്ളം നിറച്ചു. ഉച്ചയാറിത്തുടങ്ങിയപ്പോള്‍ ഞാന്‍ പോകാനിറങ്ങി.റോഡുവക്കു വരെ ജിന്‍സി കൂടെ വന്നു.'ബാബുവുമായി നിനക്കെന്താ പ്രശ്നം?' അവള്‍ പെട്ടെന്ന് ചോദിച്ചു.'എന്തേ?' എന്‍റെ വേവലാതി അവള്‍ ശ്രദ്ധിച്ചോ?അവള്‍ ഒരു കടലാസ് നീട്ടി. ബാബുവിന്‍റെ വ്റ്ത്തിയില്ലത്ത കൈപ്പട.'....ഞാന്‍ ഒരു ഒളിച്ചോട്ടത്തിനുള്ള ശ്രമങ്ങളിലായിരുന്നു. ശരിയാകില്ലെന്നു ബോധ്യമായി... എന്തു കൊണ്ടാണ്` സ്വപ്നങ്ങളില്‍ പെണ്കുട്ടികള്‍ക്ക്, അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഉള്ളതിലുമധികം സൌന്ദര്യവും ക്രൂരതയും?'ഞാന്‍ കത്ത് മടക്കി ജിന്‍സിക്ക് തന്നെ കൊടുത്തു. അവള്‍ വാങ്ങാന്‍ മടിച്ചു.'ഒളിച്ചോടുന്നവരെ സൂക്ഷിക്കണം. അവരുടെ മടക്കങ്ങളെയും പരാജയങ്ങളെയും വിശ്വസിക്കാന്‍ പറ്റില്ല.' ഞാന്‍ പറഞ്ഞത് അവള്‍ക്ക് മനസ്സിലായോ ആവോ; എനിക്ക് മനസ്സിലായോ?വീട്ടിലെത്തുമ്പോള്‍ ഇരുട്ടിയിരുന്നു. അച്ഛനെ മുഖം കാണിച്ച്, ഒന്നു കുളിച്ച്, മെയില്‍ നോക്കി അദ്നാന്‍ സാമിയെ ശബ്ദം കുറച്ച് വെച്ച് ഒന്നും കഴിക്കാതെ ഉറങ്ങാന്‍ കിടന്നു.എന്തു കൊണ്ടാണ്` സ്വപ്നത്തിലെ ആണുങ്ങള്‍ക്ക്, യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ഉള്ളതിലുമധികം ശാന്തതയും സ്നേഹവും?

Sunday, April 1, 2007

മാര്‍ച്ച് മാസത്തെ മത്സരത്തിനായി ലഭിച്ച എന്‍ട്രികള്‍...........

www.mobchannel.com സ്പോണ്സര് ചെയ്യുന്ന മികച്ച ബ്ലോഗ്ഗുകള്ക്കായുള്ള മാര്‍ച്ച് മാസത്തെ മത്സരത്തിനു ലഭിച്ച എന്റികള്‍

http://sijijoy.blogspot.com/2007/03/blog-post_06.html

http://mayilpeelithundukal.blogspot.com/2007/02/blog-post.html

http://manjuthullikal.blogspot.com/2007/02/blog-post_14.html

http://ammukuty.blogspot.com/2007/03/blog-post.html

http://ammukuty.blogspot.com/2007/03/blog-post_06.html

http://ammukuty.blogspot.com/2007/03/blog-post_4949.html


http://graamam.blogspot.com/2007/02/blog-post_1650.html

http://graamam.blogspot.com/2007/02/blog-post_1251.html

http://entekurippukal.blogspot.com/2006/12/blog-post.html

http://nithyankozhikode.blogspot.com/2007/02/blog-post_28.html

http://tksujith.blogspot.com/2007/03/blog-post_9907.html

http://rehnaliyu.blogspot.com/2007/01/blog-post.html

http://rehnaliyu.blogspot.com/2007/02/blog-post_15.html


http://devamazha.blogspot.com/2007/03/blog-post.html

http://edaakoodam.blogspot.com/2007/03/blog-post.html

http://rajeshinteblog.blogspot.com/2007/01/blog-post_28.html

http://rajeshinteblog.blogspot.com/2007/01/blog-post_18.html


http://rajeshinteblog.blogspot.com/2007/01/blog-post.html

http://speedkootiyaal.blogspot.com/2007/03/2.html

http://neermizhippookkal.blogspot.com/2007/03/blog-post.html

http://narasaya.blogspot.com/2007/02/blog-post_26.html

http://vishakham.blogspot.com/2007/03/blog-post_07.html

http://rasathanthram.blogspot.com/2007/03/blog-post.html


http://nalapachakam.blogspot.com/2007_03_01_archive.html

http://nalapachakam.blogspot.com/2007_02_01_archive.html

http://mukkutti.blogspot.com/2007/02/blog-post.html

http://ithirivettam.blogspot.com/2006/09/blog-post_13.html

http://neermizhippookkal.blogspot.com/2007/03/blog-post_16.html

http://alappuzhakaran.blogspot.com/2007/03/blog-post_20.html

http://vethaalalokam.blogspot.com/2007/01/blog-post_24.html

http://thriveni.blogspot.com/2007/03/blog-post_4012.html

http://mhsaheer.blogspot.com/2007/02/blog-post_06.html

http://vidarunnamottukal.blogspot.com/2007/03/blog-post_20.html

http://vidarunnamottukal.blogspot.com/2007/03/blog-post_21.html

http://vidarunnamottukal.blogspot.com/2007/03/blog-post_22.html

http://vidarunnamottukal.blogspot.com/2007/03/blog-post_6131.html


http://justinpathalil.blogspot.com/2007/03/blog-post.html

http://nedumkunnam.blogspot.com/2007/03/blog-post_07.html#comments


http://nedumkunnam.blogspot.com/2007/03/blog-post_07.html#comments

http://vidarunnamottukal.blogspot.com/2007/03/blog-post_16.html

http://vidarunnamottukal.blogspot.com/2007/03/blog-post_15.html

http://abidiba.blogspot.com/2006/10/blog-post_26.html

http://vidarunnamottukal.blogspot.com/2007/03/blog-post_27.html

http://vidarunnamottukal.blogspot.com/2007/03/blog-post_2528.html

http://vidarunnamottukal.blogspot.com/2007/03/blog-post_8337.html

http://vidarunnamottukal.blogspot.com/2007/03/blog-post_3850.html

http://vidarunnamottukal.blogspot.com/2007/03/ormakaluday-rajakumaranu.htmlml

http://vidarunnamottukal.blogspot.com/2007/03/blog-post_30.html

http://appusviews2.blogspot.com/2007/03/blog-post.html


http://neermizhippookkal.blogspot.com/2007/03/blog-post_10.html

http://neermizhippookkal.blogspot.com/2007/03/blog-post_15.html

http://charukesi-charukesi.blogspot.com/2007/03/blog-post_11.html

http://prathidinam.blogspot.com/2007/03/1930-2005.html

http://vidarunnamottukal.blogspot.com/2007/03/blog-post_9142.html


ഫലപ്രഖ്യാപനം: 5.4.2007

കൂടുതല് വിവരങ്ങള്ക്ക് www.mobchannel.com സന്ദര്ശിക്കുക...